കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ നടത്തുന്ന നിരഹാര സമരം തുടരും. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തിന്റെ ഉത്തരവ് രേഖാമൂലം വേണമെന്നും ചെന്നിത്തല പറഞ്ഞു. നടപടിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. കേസ് നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തുന്നത് വരെ സമരം തുടരാനും തീരുമാനിച്ചു. സമരപ്പന്തലിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.
48 മണിക്കൂറാണ് സുധാകരൻ ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നീട് സമരം നീട്ടുകയായിരുന്നു. തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്. ഷുഹൈബ് കൊലക്കേസിൽ സമരം ശക്തമാക്കുമെന്ന് നേരത്തെ യുഡിഎഫ് അറിയിച്ചിരുന്നു.
യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സുധാകരന്റെ അനിശ്ചിതകാല നിരാഹാര സമരം കലക്ടറേറ്റു പടിക്കല്‍ ഇന്ന് നാലാം ദിവസമാണ്. സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ സംഘം പരിശോധിച്ചു വിലയിരുത്തി. പാര്‍ട്ടി ഏര്‍പ്പാടാക്കിയ സ്വകാര്യ ഡോക്ടര്‍മാരുടെ സംഘമാണു പരിശോധിച്ചത്. ജില്ലാ ആശുപത്രിയില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘത്തെ സുധാകരന്‍ തിരിച്ചയച്ചിരുന്നു.