കോൽക്കത്ത: കോൽക്കത്തയുടെ രാത്രിയിൽ ഹൈദരാബാദിന്റെ സൂര്യൻ ഉദിച്ചുയർന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 13 റൺസിനു പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പതിനൊന്നാം സീസണിന്റെ കലാശപ്പോരിനു അർഹതനേടി. ഹൈദരാബാദ് ഉയർത്തിയ 174 റൺസ് പിന്തുടർന്ന കോൽക്കത്തയ്ക്കു 161 റൺസ് എടുക്കാനെ സാധിച്ചുള്ളു.
ചെറു സ്കോർ പിന്തുടർന്ന കോൽക്കത്തയ്ക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ കൈക്കുഴയിൽ കറങ്ങിവീഴുകയായിരുന്നു. 8.2 ഓവറിൽ ഒന്നിനു 87 എന്ന നിലയിൽനിന്നാണ് കോൽക്കത്ത തോൽവിയിലേക്ക് കൂപ്പുകുത്തിയത്. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത അഫ്ഗാൻ സ്പിന്നർ കോൽക്കത്തയെ തകർത്തെറിയുകയായിരുന്നു.
ക്രിസ് ലിന്നും (48) നരെയ്നും (26) ചേർന്ന് കോൽക്കത്തയ്ക്കു മികച്ച തുടക്കമാണ് നൽകിയത്. നരെയ്ൻ പുറത്തായ ശേഷം നിതീഷ് റാണയും (22) ലിന്നിനു മികച്ച കൂട്ടുനൽകി. എന്നാൽ വിജയത്തിലേക്ക് അനായാസം ബാറ്റ് വീശുകയായിരുന്ന ലിന്നിനെ പുറത്താക്കി റാഷിദ് ഹൈദരാബാദിനു ബ്രേക് ത്രൂ നൽകി. പിന്നീട് ഉത്തപ്പയും (2) ആന്ദ്രേ റസലും (3) റാഷിദിന്റെ ഇരയായതോടെ കോൽക്കത്ത തോൽവി മണത്തു. ശുഭ്മാൻ ഗിൽ (20 പന്തിൽ 30) പൊരുതിനോക്കിയെങ്കിലും വിജയത്തിനു അതുമതിയാകുമായിരുന്നില്ല. സിദ്ധാർത്ത കൗളും ബ്രാത്വെയ്റ്റും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഷാക്കിബ് അൽഹസൻ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 174 റൺസെടുത്തത്. വൃദ്ധിമാൻ സാഹയും (35) ശിഖർ ധവാനുമാണ് (34) ഹൈദരാബാദിനു ഭേദപ്പെട്ട സ്കോർ നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 51 റൺസാണ് അടിച്ചെടുത്തത്. സാഹയും ധവാനും അടുത്തടുത്ത പന്തിൽ പുറത്തായതിനു ശേഷം മധ്യനിരയ്ക്കു രക്ഷാദൗത്യം ഏറ്റെടുക്കാനായില്ല. ഷാക്കിബ് അൽഹസനും (28), ഹൂഡയും (19) അൽപനേരം ക്രീസിൽ ചെലവഴിച്ചെങ്കിലും റൺറേറ്റ് താഴേയ്ക്കായി.