ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കകം പുതിയ പരാതി നല്‍കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കേസിലെ പ്രതികളുടെ മോചനം ചോദ്യം ചെയ്തായിരുന്നു ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ തമിഴ്‌നാട് ഗവര്‍ണറെ സെപ്റ്റംബര്‍ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളെ പുറത്തുവിടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.
സുപ്രീംകോടതി വിധിക്ക് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടില്ലെന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്.
1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ചുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്ക് പുറമേ 14 പേര്‍ കൂടി മരിച്ചിരുന്നു. ഇവരുടെ കുടുംബമാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.