ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഭാര്യയുടെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതും നിര്‍ബന്ധമാക്കി. ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്.
ഇതിന് വേണ്ട ഭേദഗതികൾ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിർദ്ദേശിച്ചു. ഒരു എൻജിഒ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റീസുമായ ജെ.ചെലമേശ്വർ, എസ്.അബ്ദുൾ നസീർ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
എം പിയായോ എം എല്‍ എ ആയോ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പലരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട്. ഇത് തടയാനുള്ള മാര്‍ഗം ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കളുടെ സ്വത്തിനെയും വരുമാനത്തിന്റെ ഉറവിടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുകയാണെന്നും ഹര്‍ജിയുടെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തു വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കേണ്ടത് നിര്‍ബന്ധമായിരുന്നില്ല. ഇതിനാണ് സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി മാറ്റം വരുത്തിയിരിക്കുന്നത്.