ജിദ്ദ: മൂന്നു പതിറ്റാണ്ടിന്റെ ധന്യമായ പ്രവാസ ജീവിതം, കാരുണ്യത്തിന്റെ വേറിട്ട മുഖം, ആഗോള പൗരൻ എന്ന ഉന്നതിയിലേക്ക് എത്തിയ വ്യക്തിത്വം തുടങ്ങിയ നിലയിലാണ് സുഹൃത് വലയത്തെ സംബന്ധിച്ചിടത്തോളം മൂന്ന് പതിറ്റാണ്ടുകളായി ജിദ്ദയിലെ അൽഹംറ ജില്ലയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശിയായ സുരേഷ് സുരേഷ് . ഇലക്ട്രിക് സെക്ഷനിൽ ചേർന്ന് മുപ്പതു വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത് സീനിയർ സൈറ്റ് എഞ്ചിനീയർ സ്ഥാനത്തു നിന്നാണ് അദ്ദേഹം പ്രവാസം മതിയാക്കുന്നത്.
നവോദയയുടെ റുവൈസ് കമ്മിറ്റിയുടെ ട്രഷറർ ആണു സുരേഷ്. തന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ ഒരിക്കലും വ്യക്തിബന്ധങ്ങൾക്കു തടസ്സമാകാറില്ല. താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽനിന്നാകട്ടെ, അല്ലാതിരിക്കട്ട, ഏതു നേരത്തും എന്തു സഹായത്തിനും സുരേഷ് തയ്യാർ - വിളിച്ചിട്ട് കിട്ടിയില്ല എന്നൊരു പരാതി സുരേഷിനെ സംബന്ധിച്ച് കേട്ടുകേൾവി പോലുമില്ല. അങ്ങിനെയാണ് "മുഴുദിന സുരേഷ്" വിശേഷണം.
അന്യ ദേശക്കാരായ സഹപ്രവർത്തകർക്ക്, ഏതു സമയത്തും ആശ്രയിക്കാവുന്ന തങ്ങളുടെ സുരേഷേട്ടൻ ജിദ്ദ വിട്ടു പോകുമെന്നത് ഉൾകൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപ് വിരമിക്കൽ രേഖ സമർപ്പിച്ചെങ്കിലും കമ്പനി അംഗീകരിച്ചിരുന്നില്ല. ഈയിടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാര്യങ്ങൾ വേഗത്തിലാക്കിയെന്നു മാത്രം.
സഹപ്രവർത്തകരുടെ ഇവിടുത്തെ വിഷയങ്ങൾ മാത്രമല്ല നാട്ടിലെ പ്രശ്നങ്ങളിലും അദ്ദേഹം വേണ്ട ഉപദേശസഹായങ്ങൾ നൽകാറുണ്ട്. സഹപ്രവർത്തകരുടെ കുടുംബാoഗങ്ങൾക്കു അപകടം പറ്റിയാലോ രോഗം വന്നാലോ ഉണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുവാൻ ഫലപ്രദമായ ഇടപെടലുകൾ നടത്താറുണ്ട് അദ്ദേഹം. മുഴുദിന സേവകൻ വ്യത്യസ്തനാണ്.
അദേഹത്തിന്റെ ഈ സേവന സന്നദ്ധത ചിലപ്പോഴൊക്കെ കുഴപ്പത്തിൽ ചാടിച്ചിട്ടുമുണ്ട്. കൈപ്പേറിയ അനുഭവങ്ങൾ പലതുമുണ്ടായിട്ടും, അദേഹത്തിന്റെ സേവന സന്നദ്ധതക്കു ഒട്ടും കുറവ് വന്നിട്ടില്ല . എടുത്ത് പറയേണ്ട മറ്റൊരു മേന്മ മറ്റുള്ളവരെ കേൾക്കാൻ ഏതു സമയവും തയ്യാറാണ് എന്നുള്ളതാണ്. ഇതൊക്കെ കൊണ്ട് വലിയൊരു സൗഹൃദവലയം ജിദ്ദയിൽ അദ്ദേഹത്തിനുണ്ട്.
ഒരേകാലഘട്ടത്തിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവാസം ജീവിതം ആരംഭിച്ചവരിൽ ഞങ്ങൾ നാലുപേരൊഴികെ ബാക്കിയുള്ളവർ പലവഴിക്കായി. ഖലീൽ മദീനയിലും, കോഴിക്കോട് സ്വദേശി സക്കീർ കാനു ഗ്രൂപ്പിലും. ബുധനാഴ്ച നാട്ടിലേയ്ക്ക് മടങ്ങിയ "മുഴുദിന" സുരേഷിന് ജിദ്ദയിലെ പ്രവാസി സുഹൃത്തുക്കൾ ഭാവുകങ്ങൾ നേർന്നു.