മുംബൈ: യുവനടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ യുവ ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പൊലീസും ബോളിവുഡും .മരണം നടന്ന ജൂൺ 14 ന് മുംബൈ പൊലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലെത്തിക്കാനായി സുശാന്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഞാൻ. എന്നാൽ എന്നെ അമ്പരിപ്പിച്ചു കൊണ്ട് മൃതദേഹം തുണി ഉപയോഗിച്ച് ഭംഗിയായി പൊതിഞ്ഞിരുന്നു.
എനിക്ക് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സുശാന്തിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റിയത് ഞാനാണ്– ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
മുംബൈ പൊലീസ് നിയോഗിച്ച ആളുകൾക്കൊപ്പം മൃതദേഹം നീക്കാൻ താനും ഉണ്ടായിരുന്നതായി അക്ഷയ് അവകാശപ്പെടുന്നു. അന്ന് മുതൽ ഇന്ന് വരെ നിരന്തരം പ്രശ്നങ്ങൾക്കു നടുവിലാണ് ഞാൻ. എന്നെ ഇല്ലാതാക്കുമെന്നും ഉപദ്രവിക്കുമെന്നും തുടങ്ങി നിരവധി ഫോൺ കോളുകളാണ് എന്നെ തേടിയെത്തുന്നത്.
ഇതിൽ പലതും രാജ്യാന്തര കോളുകളാണെന്നും അക്ഷയ് പറയുന്നു. അക്ഷയ് ബ്ദകറിന്റെ വെളിപ്പടുത്തലോടെ മുംബൈ പൊലീസ് പ്രതിരോധത്തിലായി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർ രംഗത്തെത്തുന്നതും.
ആദ്യം മൃതദേഹം നാനാവതി ആശുപത്രിയിൽ എത്തിക്കുമെന്നാണ് പറഞ്ഞതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. കൂപ്പർ ഹോസ്പിറ്റിലേക്കാണ് ഞങ്ങൾ മൃതദേഹവുമായി പോയത്. എന്നാൽ ഡ്രൈവറുടെ വെളിപ്പെടുത്തലിൽ ഗുരുതരമായി ഒന്നുമില്ലെന്നും സൗകര്യം പരിഗണിച്ചാണ് ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും കൂപ്പർ ആശുപത്രി ഡീൻ ഡോക്ടർ പ്രിയങ്ക. ഡി. ഗുജ്ജാർ വ്യക്തമാക്കി.
എന്നാൽ ആംബുലൻസ് ഉടമ ലക്ഷമൺ ബദ്കർ ഡ്രൈവറുടെ വാദം തള്ളി. ലക്ഷമണിന്റെ മൊഴി അനുസരിച്ച് മുംബൈ പൊലീസാണ് മൃതദേഹം സംഭവം സ്ഥലത്തുനിന്ന് നീക്കം ചെയ്തതെന്നും ഡ്രൈവറുടെ അവകാശവാദം തെറ്റാണെന്നും ലക്ഷമൺ പറഞ്ഞു.
സുശാന്ത് സിങ് രാജ്പുത്തിന് ഉൻമാദവും വിഷാദവും മാറിമാറി വരുന്ന ബൈപോളാർ അസുഖം ഉണ്ടായിരുന്നുവെന്ന് മുംബൈ പൊലീസ് പത്രസമ്മേളനം നടത്തി പറഞ്ഞ ദിവസം തന്നെയാണ് കേസിലെ നിർണായകമായ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. കേസിലെ പല നിർണായക വിവരങ്ങളും മുംബൈ പൊലീസ് വിട്ടുകളഞ്ഞുവെന്നു സുശാന്തിന്റെ പിതാവിന്റെ പരാതി അന്വേഷിക്കുന്ന ബിഹാർ പൊലീസ് ആരോപിച്ചിരുന്നു.