സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്‌ടിക്കും. ഇന്നലെ സിബിഐ സംഘം ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് സുശാന്തിന്റെ വസതിയിലെത്തി. സുശാന്തിന്റെ പാചകക്കാരൻ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാർഥ് പിത്താനി എന്നിവരും സിബിഐക്കൊപ്പം ഉണ്ടായിരുന്നു. സിദ്ധാർഥ് പിത്താനിയെ സിബിഐ ചോദ്യം ചെയ്യും. വെള്ളിയാഴ്ച നീരജിനെ ചോദ്യം ചെയ്തിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയ കൂപ്പർ ആശുപത്രിയിലും സിബിഐ സംഘം എത്തി. സുശാന്തിന്റെ കാമുകി നടി റിയ ചക്രവർത്തിക്ക് മോർച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോർച്ചറിയിൽ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നൽകിയതായാണ് റിപ്പോർട്ട്. ഇതും സിബിഐ അന്വേഷിക്കും. ഫൊറൻസിക് വിവരങ്ങൾ ശേഖരിക്കും. റിയയെക്കുറിച്ചറിയാൻ ഡോക്ടർമാരെയും ചോദ്യം ചെയ്യും.
റിയയെ മോർച്ചറിയിലേക്ക് കൊണ്ടുപോയ കർണി സേന അനുയായി സുർജിത് സിങ്ങാണ് സുശാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ റിയയെ അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി സുർജിത് വെളിപ്പെടുത്തി.
സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിങ്ങിന് ദുബായിൽ നിന്ന് ഒരു കോൾ ലഭിച്ചതായി സുർജിത് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ദുബായ്-ബോളിവുഡ് മാഫിയ ബന്ധം അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്.