ഹൈദരബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളെയാണ് വെറുതെ വിട്ടത്. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.ഹൈദരബാദിലെ എന്‍ഐഎ കോടതിയുടേതാണ് വിധി.
2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.
ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേരെ കുറ്റാരോപിതരായി കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.
കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ മൊഴിമാറ്റി. 411 തെളിവുകളാണ് ഹാജരാക്കിയത്.
മലേഗാവ്,സംജ്ഞോത സ്ഫാടോനക്കേസുകളിലും പ്രതിയായിരുന്ന സ്വാമി അസീമാനന്ദ മുന്‍ആര്‍എസ്എസ് നേതാവാണ്.