കുവൈറ്റ് : പ്രളയദുരിത കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കവേ, ഗുരുതര പരിക്കുപറ്റി ചികിത്സയിലായ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള 6 യുവാക്കൾക്ക് അടിയന്തിര ചികിത്സാ ധനസഹായം നൽകി 'സാന്ത്വനം കുവൈറ്റ്'.
ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ രത്നകുമാർ, സതീഷ്, സന്തോഷ്, അർത്തുങ്കൽ സ്വദേശി സ്റ്റാലിൻ, ത്രുശ്ശൂർ ആമ്പല്ലൂർ സ്വദേശി അരുൺ ആന്റോ, ഓച്ചിറ സ്വദേശി ഹിരൺ എന്നിവരാണു ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്.വിവിധ പത്രമാധ്യമങ്ങളാണു മറ്റു വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാത്ത തികച്ചും സാധാരണക്കാരായ ഇവരുടെ ദുരിതാവസ്ഥ റിപ്പോർട്ട് ചെയ്തത്.
ധീരസേനാനികൾ എന്നൊക്കെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള രക്ഷാപ്രവർത്തകരെ വാഴ്ത്തുമ്പോഴാണു, സ്വന്തം ജീവൻ പണയം വച്ചും അന്യജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി അപകടത്തിൽപ്പെട്ട് കിടപ്പിലായവർ, ചികിത്സക്കും കുടുംബം പുലർത്തുവാനും വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്-ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നത്.!
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം കുവൈറ്റ്' സമാഹരിച്ച തുകയിൽ നിന്നും 25,000/- രൂപ വീതം ആറു പേർക്കുമായി 1.5 ലക്ഷം രൂപയാണു ഇതിനോടകം കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സഹായത്തിനുപുറമെ, ഇത്തരത്തിൽ ഇടുക്കി, വയനാട്, കണ്ണൂർ, ആലുവ, കുട്ടനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലൊക്കെ ദുരിതബാധിതരെ കണ്ടെത്തി വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും പഠനോപകരണങ്ങളും സ്കൂൾ കിറ്റുകളും നൽകിയതടക്കം 11 ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കാൻ കുവൈറ്റ് മലയാളികളുടെ ഉദാര പിന്തുണയിൽ സാന്ത്വനം കുവൈറ്റ് നു കഴിഞ്ഞു.
തുടർന്നും നവകേരളത്തിന്റെ നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങളിൽ ഏവരുടേയും സഹായസഹകരണങ്ങളും സാമ്പത്തിക പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചു.