ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നത് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ. വെള്ളിയാഴ്ച വരെ ഇവര്‍ കേരളത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സന്ദീപിന്റെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നതും സ്വപ്‌നയുടെ മകളുടെ ഫോണും പ്രതികളെ പിടികൂടുന്നതിന് അന്വേഷണ സംഘത്തിന് പിടിവള്ളിയായി. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവിൽ എത്തിയത്. സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. സ്വപ്നയുടെ മകൾ വിളിച്ച ഫോൺ കോൾ ചോർത്തിയാണ് എന്‍ഐഎ ഇവരെ കുടുക്കിയത്.
ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാള്‍ മകളുടെ ഫോണ്‍ സ്വപ്‌നയ്ക്ക് കുരുക്കായി. ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ബെംഗളൂരു യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. അതേസമയം, ഇവർക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാൻ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും.