തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഐഎ പിടികൂടി. ബെംഗളൂരുവില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. ഇവരെ നാളെ കൊച്ചിയില്‍ എത്തിക്കും.
ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കുടുംബത്തിനൊപ്പം ഒളിവിൽ പോയ സ്വപ്നയ്ക്കൊപ്പം മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രണ്ടു ദിവസമായി രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നും സ്വപ്‌നയും സന്ദീപുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
യുഎഇ കോൺസുലേറ്റ് വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പിആർഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.