തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടകനായ പരിപാടിയിൽ സംഘാടകയുടെ റോളിൽ സ്വപ്ന സുരേഷ്. ഈ വർഷമാദ്യം ഐടി വകുപ്പിന് കീഴിൽ കോവളത്ത് നടന്ന സ്പേസ് ടെക്നോളജി കോൺക്ലേവ് ആയിരുന്നു പരിപാടി.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ബി.ഡി. ദത്തൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ തുടങ്ങി സ്വപ്ന മുൻപ് ജോലി ചെയ്ത യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള പ്രതിനിധി റഷീദ് ഖമീസ് അൽ ഷമേലി വരെയുള്ളവരാണ് അതിഥികളായി പങ്കെടുത്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ജനുവരി 31നും പിറ്റേന്നും പരിപാടിയിലുടനീളം സ്വപ്ന സജീവ സാന്നിധ്യമായിരുന്നു. ഒപ്പം ഐടി സെക്രട്ടറിയെന്ന നിലയിൽ എം ശിവശങ്കറും.
ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. ഇതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു രണ്ടു ദിവസത്തെ കോൺക്ലേവ്. വേദിയായത് കോവളത്തെ നക്ഷത്ര ഹോട്ടൽ.
പരിപാടിക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന് സംഘാടകയെന്ന നിലയിൽ ഉപഹാരം നൽകിയതും സ്വപ്ന സുരേഷ് തന്നെ. ഇങ്ങനെയെല്ലാം കിട്ടിയ അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി സ്വാധീനവലയം വിപുലമാക്കാനുളള എല്ലാ നീക്കങ്ങളും സ്വപ്ന നടത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.