തിരുവനന്തപുരം: സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രുസ് താഴത്തും കൺവീനർ ബിഷപ്പ് തോമസ് തറയിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംവരണ വിദ്യാഭ്യാസ വിഷയങ്ങളിൽ നിവേദനം സമർപ്പിച്ചു.
EWS സംവരണം കേരളത്തിൽ നടപ്പിലാക്കിയ സർക്കാരിനെ അഭിനന്ദിച്ചതിന് ഒപ്പം PSC നിയമനങ്ങളിൽ 2019 ജനുവരി മുതൽ മുൻകാല പ്രാബല്യം കൂടി നൽകണമെന്നും സംവരണ ആനുകൂല്യങ്ങളിൽ കേന്ദ്രം നൽകിയിരിക്കുന്ന മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത് പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ കുറിച്ച് നിഷിപ്ത താൽപര്യക്കാർ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും സഭാ നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇന്റർ ചർച്ച് കൗൺസിലിന് വേണ്ടി അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടങ്ങിയ നിവേദനം ഇന്റർ ചർച്ച് കൗൺസിൽ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് ആൻഡ്രുസ് താഴത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഉള്ള പദ്ധതികളുടെ നടത്തിപ്പിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന അനീതിപരമായ അവഗനയെ കുറിച്ചും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാൻ ആവില്ലെന്നും ന്യൂനപക്ഷ ക്ഷേമ ആക്ടിൽ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017ഇൽ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്തി ഉറപ്പ് നൽകിയിട്ടുണ്ട്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള 10% സംവരണ വിഷയം 2020 ജനുവരിയിൽ ചേർന്ന സിറോ മലബാർ മെത്രാൻ സിനഡ് ചർച്ച ചെയ്തു ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സർക്കാർ നൽകിയിരിക്കുന്ന ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും ആർച്ച് ബിഷപ്പ് ആൻഡ്രുസ് താഴത്ത് അറിയിച്ചു.