Advertisment

ഹഷ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധശിക്ഷ നടപ്പാക്കി

New Update

ഹണ്ട്‌സ് വില്ല (ടെക്‌സസ്) : സാന്‍ അന്റോണിയൊ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമ ഇന്ത്യന്‍ അമേരിക്കന്‍ ഹഷ്മുഖ് പട്ടേലിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ക്രിസ്റ്റഫര്‍ യങ്ങിന്റെ (37) വധശിക്ഷ ജൂലൈ 17 ചൊവ്വാഴ്ച വൈകിട്ട് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. മോഷണ ശ്രമത്തിനിടയിലായിരുന്നു വെടിവയ്പ്.ജയില്‍ ജീവിതത്തിനിടയില്‍ പ്രതിക്കുണ്ടായ മാനസാന്തരവും മറ്റു സഹതടവുകാര്‍ക്ക് നല്‍കിയിരുന്ന സേവനവും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കൊടുക്കണമെന്ന് കൊല്ലപ്പെട്ട പട്ടേലിന്റെ മകന്‍ നേരിട്ട് ടെക്‌സസ് ഗവര്‍ണരോട് ആവശ്യപ്പെട്ടിരുന്നു.

Advertisment

publive-image

2004 ല്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ യുവാവായിരുന്ന ക്രിസ്റ്റഫര്‍ക്ക് അനന്തര ഫലങ്ങളെ കുറിച്ചുള്ള അജ്ഞത പരിഗണിക്കണമെന്നാവശ്യവും തള്ളിയിരുന്നു.വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അവസാന നിമിഷം സമര്‍പ്പിക്കപ്പെട്ട അപേക്ഷയും തള്ളി നിമിഷങ്ങള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. മാരകമായ വിഷ മിശ്രിതം ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ജൂലൈ 13 ന് ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സും വധശിക്ഷക്ക് അനുമതി നല്‍കിയിരുന്നു. അമേരിക്കയിലെ ഈ വര്‍ഷത്തെ 13ാമത്തേതും ടെക്‌സസിലെ എട്ടാമത്തേതുമായ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.

1976 ല്‍ യുഎസ് സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതു മുതല്‍ 553 പേരെ ടെക്‌സസില്‍ മാത്രം വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.വിഷ മിശ്രിതം കുത്തിവച്ചു നടത്തുന്ന വധശിക്ഷ ക്രൂരവും ഭയാനകവുമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ടെക്‌സസ് സംസ്ഥാനത്ത് വധശിക്ഷ നിര്‍ബാധം തുടരുകയാണ്.

Advertisment