ചെന്നൈ: തമിഴ്നാട്ടിൽ ബുറേവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം. അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം കൈമാറാൻ ജില്ലാകളക്ടർമാർക്ക് നിർദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ കാവേരി തീരത്തേക്ക് അയച്ചിട്ടുണ്ട്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇരുപതോളം പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിരവധി വീടുകൾ തകർന്നു.
75 കുടിലുകളും 8 കോൺക്രീറ്റ് വീടുകൾളും പൂർണമായി തകർന്നെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. 2135 വീടുകൾക്ക് ഭാഗികമായി തകരാർ സംഭവിച്ചു. 196 വളർത്തുമൃഗങ്ങൾ ചത്തതായാണ് വിവരം. പശുവിനെ ഉൾപ്പടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്കും 30000 രൂപ ധനഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.