Advertisment

ബിഷപ്പിനെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും; രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശം

New Update

Advertisment

കൊച്ചി: കുറവിലങ്ങാട് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. തൃപ്പൂണിത്തുറയില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 25നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിയത്. ഗുരുതര ആരോപണങ്ങളുടെ പേരില്‍ മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിന്റെ പേരില്‍ അവര്‍ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രധാന വാദം. ഇതിന്റെ പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ.

പരാതിക്കാരി മഠത്തിലെ ശല്യക്കാരിയായിരുന്നു. സ്ഥലം മാറ്റിയതിന്റെ പേരില്‍ കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തി. പൊലീസിന് കൊടുത്ത ആദ്യ മൊഴിയിലും മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗമെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ജലന്ധര്‍ ബിഷപ്പ് ബോധിപ്പിച്ചു. എന്നാല്‍, കന്യാസ്ത്രീക്ക് ബിഷപ്പിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദം സഹോദരി തള്ളി.

Advertisment