മനാമ : ഭീകര സംഘടന രൂപവത്കരിക്കുകയും ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മറ്റ് കുറ്റകൃത്യങ്ങൾക്ക് ഗൂഡാലോചന നടത്തുകയും ചെയ്ത ആറ് പേർക്ക് ബഹ്‌റൈൻ മിലിട്ടറി ഹൈക്കോടതി വധശിക്ഷ വിധിച്ചു. ഇവർക്ക് 15 വർഷം തടവ് വിധിച്ച കോടതി, അവരുടെ ബഹ്‌റൈൻ പൗരത്വവും റദ്ദാക്കി. 18 പേർ ഉൾപ്പെട്ട കേസിൽ 10 പേർ മാത്രമാണ് കസ്റ്റഡിയിൽ ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ ഒരാൾ സേനാംഗമാണ്. കേസിലെ ഏഴ് പ്രതികൾക്ക് ഏഴ് വർഷത്തെ തടവ് വിധിച്ച കോടതി, അവരുടെ ബഹ്‌റൈൻ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്.
മുഹമ്മദ് അബ്ദുൾഹസ്സൻ സലേഹ് അൽ ഷെഹാബി, മുഹമ്മദ് അബ്ദുൾവാഹിദ് അൽ നജ്ജർ, ഹുസൈൻ മുഹമ്മദ് അഹമ്മദ് ഷെഹാബ്, മുഹമ്മദ് യൂസഫ് മഹ്റൂൺ അൽ അജ്മി, ഹുസൈൻ അലി മൊഹൻസെൻ ബാദ്ദ്വാ, സയിദ് മുഹമ്മദ് ഖസ്സീം മുഹമ്മദ്, അലി ജാഫർ ഹസ്സൻ അൽ റയീസ് എന്നിവർക്കാണ് തടവ്‌ശിക്ഷ. അലി അഹമ്മദ് ഖലീഫ സൽമാൻ (അൽ കർബാബദി), ഹുസൈൻ എസ്സാം ഹുസൈൻ അൽ ദുറാസി, മുന്തസ്സീർ ഫൗസി അബ്ദുൾകരീം മഹ്‌ദി, റാമി അഹമ്മദ് അലി അൽ ആര്യാഷ്, മുഹമ്മദ് അബ്ദുല്ല ഇബ്രാഹിം അബ്ബാസ് എന്നീ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. വിധിക്കെതിരെ നിയമ വ്യവസ്ഥകൾ അനുസരിച്ച് മിലിട്ടറി അപ്പീൽസ് ഹൈക്കോടതിയിലും, സൈനിക കോടതിയിലും അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ട്. മനുഷ്യാവകാശ സംഘടനകൾ, മാധ്യമങ്ങൾ, പ്രതികളുടെ ബന്ധുക്കൾ എന്നിവരുടെ പ്രതിനിധികളും കോടതിയിൽ ഹാജരായിരുന്നു.