Advertisment

ഭൂമിയില്‍ വിള്ളലുണ്ടായ സംഭവം: ദേശീയ ഭൗമശാസ്ത്ര കേന്ദ്രം പെരുമണ്ണയിൽ പഠനത്തിനെത്തുന്നു

New Update

publive-image

കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരിയില്‍ 70 മീറ്റര്‍ നീളത്തില്‍ ഭൂമിയില്‍ വിള്ളലുണ്ടായതിനെക്കുറിച്ചു പഠിക്കാന്‍ ദേശീയ ഭൗമശാസ്ത്ര കേന്ദ്രം (എന്‍സിഇഎസ്എസ്) വിദഗ്ധരെത്തുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്ഡിഎംഎ) എന്‍സിഇഎസ്എസിന്റെ സഹായം തേടി നല്‍കിയ കത്തില്‍ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകും. മലപ്പുറം കലക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിഎംഎ, എന്‍സിഇഎസ്എസിന്റെ സഹായം തേടിയത്.

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിലാണു രണ്ടു പുരയിടങ്ങളിലായി 70 മീറ്ററോളം നീളത്തില്‍, അരയടി മുതല്‍ രണ്ടടി വരെ വീതിയില്‍ ഭൂമിയില്‍ വിള്ളലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വിള്ളലില്‍വീണ ആടിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വിള്ളലിന്റെ രു വശത്തോട് ചേര്‍ന്ന് റോഡാണ്. സമീപത്ത് വീടുകളുണ്ട്.

publive-image

നാലുവര്‍ഷം മുന്‍പ് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ കണ്ട വിള്ളലാണു വലുതായി വന്നത്. വൈകാതെ വീട് തകര്‍ന്നുതുടങ്ങി. റവന്യു അധികൃതരെ അറിയിച്ചപ്പോള്‍ കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വീടുപൊളിച്ചുനീക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നു സൈനുദ്ദീനും കുടുംബവും വീട് പൊളിച്ചുമാറ്റി മറ്റൊരിടത്തേക്കു താമസം മാറുകയും ചെയ്തിരുന്നു.

നോക്കിനില്‍ക്കെ വിള്ളല്‍ വലുതാവുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ സമീപവാസിയായ പൊട്ടംചോല റഹീമിന്റെ വീടും തകര്‍ന്നുതുടങ്ങി. ഇവരെ മാറ്റിത്താമസിപ്പിക്കാന്‍ കലക്ടര്‍ അമിത് മീണ ഇന്നലെ നിര്‍ദേശം നല്‍കി. ജില്ലാദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരും റവന്യു അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

Advertisment