മനുഷ്യൻ പ്രകൃതിയിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾക്ക് തിരിച്ചടി ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആമസോൺ വനമേഖലയെ കയ്യേറിയും തീവച്ചും അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കാലവർഷം ഗതിമാറപ്പെടുകയും ചിലഭാഗങ്ങളിൽ വരൾച്ചയും മറ്റുചിലയിടങ്ങളിൽ അപ്രതീക്ഷിതമായ വെള്ളപ്പൊക്ക ഭീഷണിയും ഉൾപ്പെടെ കാലാവസ്ഥാസന്തുലനം തന്നെ താറുമാറായിക്കഴിഞ്ഞിരിക്കുന്നു.
പരാഗ്വേ എന്ന തെക്കനമേരിക്കാൻ രാജ്യം ഇന്ന് കടുത്ത നിലനിൽപ്പ് ഭീഷണിയിലാണ്. ആ രാജ്യത്തിന്റെ ലൈഫ് ലൈൻ അതായത് ജീവൻരേഖ എന്നറിയപ്പെടുന്ന പരാഗ്വേ നദി വറ്റിവരണ്ടു കഴിഞ്ഞു.
രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് ഈ നദി. വിദേശവ്യാപാരത്തിന്റെ 85 % വും നദിയിലൂടെയായിരുന്നു നടന്നിരുന്നത്. എണ്ണയും, വളങ്ങളും, ആഹാരസാധനങ്ങളും മറ്റുള്ള ഇറക്കുമതി ഐറ്റങ്ങളും നദിയിലൂടെ വലിയ കാർഗോ കപ്പലുകൾ വഴിയാണ് രാജ്യത്തെത്തിയിരുന്നത്. സോയാബീനും കൃഷി ഉൽപ്പാദന വസ്തുക്കളും ഉപകരണങ്ങളുമാണ് ഇവിടെനിന്നും കയറ്റുമതി ചെയ്യപ്പെടുന്നത്.
രാജ്യത്തെ ഇറക്കുമതിയുടെ 73 % വും കയറ്റുമതിയുടെ 52 % വും പരാഗ്വേ നദിയിലൂടെയാണ് നടന്നുവന്നിരുന്നത്. 50 വർഷത്തിനിടെ കഴിഞ്ഞ 8 മസക്കാലം കൊണ്ടുണ്ടായ മഴയില്ലായ്മമൂലമുള്ള കടുത്ത വരൾച്ച പരാഗ്വേയിലെ ജലനിരപ്പ് കപ്പലുകൾക്കും മറ്റു യാനങ്ങൾക്കും സഞ്ചരിക്കാനാകാത്തവിധം താഴ്ന്നുപോയി. ഫലമോ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും കുടിവെള്ളലഭ്യതയും കനത്ത ഭീഷണി നേരിടുകയാണ്.
ആമസോൺ മഴക്കാടുകൾമൂലം ബ്രസീലിലെ മാറ്റോ ഗ്രോസോ സംസ്ഥാനത്തു പെയ്യുന്ന മഴ പാന്‍റണല്‍ ഏരിയ വഴി ഒഴുകുന്ന പരാഗ്വേ നദിയെ ജലസമൃദ്ധമാക്കിയിരുന്നത് പരാഗ്വേയുടെ സമ്പൽസമൃദ്ധിയുടെ മുഖ്യസ്രോതസ്സായാണ്. ഈ നദി ബൊളീവിയ, അർജന്റീന എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്.
പരാഗ്വേ നദിയുടെ പൂർവസ്ഥിതി ലഭ്യമാകണമെങ്കിൽ തുടർച്ചയായ മഴ ലഭുക്കുകയും ജലനിരപ്പ് കുറഞ്ഞത് 3 മീറ്ററെങ്കിലും ഉയരുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ സമീപഭാവിയിൽ മഴ ഉണ്ടാകുമെന്ന പ്രതീക്ഷ തൽക്കാലമില്ല.
രാജ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യതയും വിലക്കയറ്റവും കുടിവെള്ള ക്ഷാമവുമാണ് സർക്കാർ നേരിടുന്ന വെല്ലുവിളികൾ.
ഇതുകൂടാതെ കടുത്ത വരൾച്ചമൂലം പരാഗ്വേയുടെ വനമേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. 73 ലക്ഷം വരുന്ന പാരഗ്വൻ ജനത ഇന്ന് നിലനിൽപ്പ് ഭീഷണി നേരിടുകയാണ്.
നദിയിൽ വെള്ളമില്ലാത്തതിനാൽ കപ്പൽ ഗതാഗതം പൂർണ്ണമായും നിർത്തലാക്കപ്പെടുകയും നിരവധി വെസ്സലുകൾ നദിയുടെ തീരത്തെത്താൻ കഴിയാതെ ചെളിയിൽ പുതഞ്ഞുകിടക്കുകയുമാണ്. ഷിപ്പിംഗ് ഏജൻസികൾ അവരുടെ സർവീസുകൾ പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നു.
പ്രകൃതി ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കഴിഞ്ഞ പരാഗ്വേ എന്ന രാജ്യം ലോകത്തിനു മുന്നിൽ ഉയർത്തുന്ന നിരവധിയനവധി ചോദ്യങ്ങൾക്ക് ആരാണ് മറുപടി നൽകുക ?