ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മയായ സ്റ്റെസി ഹെറാള്‍ഡ് ഇനി ഓര്‍മകളില്‍. രണ്ടടി നാലിഞ്ച് പൊക്കമുണ്ടായിരുന്ന സ്റ്റെസി നാല്‍പ്പത്തിനാലാമത്തെ വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. അപൂർവ രോഗം പിടിപ്പെട്ട് വളര്‍ച്ച മുരടിച്ച സ്റ്റെസിയോട് ഗർഭിണിയാകരുതെന്ന് ഡോക്ടർമ്മാർ പറഞ്ഞിരുന്നു.
എന്നാൽ, ആ ഉപദേശത്തെ കാറ്റിൽപ്പറത്തി മുന്ന് കുഞ്ഞുങ്ങൾക്കാണ് സ്റ്റെസി ജന്മം നൽകിയത്. കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്ന് മക്കളുടെ അമ്മയായായ സ്റ്റെസിയെ 2011ൽ കെന്‍റുക്കി മിസ്സ് വീല്‍ചെയറായും തെരഞ്ഞെടുത്തിരുന്നു. കെന്റുക്കിലാണ് തന്റെ ഭർത്താവ് വില്ലിക്കും മൂന്ന് മക്കൾക്കുമൊപ്പം സ്റ്റെസി താമസിച്ചിരുന്നത്.
ജന്മനാ ഒസ്റ്റേജെനിസിസ് ഇംപെർഫെക്ട് എന്ന ജനിതക രോഗം ബാധിച്ചത് കാരണമാണ് സ്റ്റെസിയുടെ വളര്‍ച്ച മുരടിക്കൻ ഇടയായത്. അതു കൊണ്ട് വലിപ്പമില്ലാത്ത ശ്വാസകേശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റെസിക്കുണ്ടായിരുന്നത്. ഇത് കാരണം ഗർഭിണിയായാൽ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും അവർക്ക് അത് താങ്ങാനാകില്ലെന്നും ശ്വാസകേശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടന്മാർ സ്റ്റെസിയോട് പറഞ്ഞിരുന്നു.
എന്നാല്‍, സ്റ്റെസി മൂന്നുവട്ടം ഗര്‍ഭിണിയാകുകയും മൂന്നുകുട്ടികളെയും പ്രസവിച്ച് വളര്‍ത്തുകയും ചെയ്തു. മൂത്ത മകൾ കറ്റേരിയെ 2007ലും മഖ്യയെ 2008ലും ഇളയകുട്ടിയായ മലാച്ചിയെ 2010ലുമാണ് സ്റ്റെസി പ്രസവിച്ചത്. എന്നാൽ, ഈ മുന്ന് കുട്ടികളിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും സ്റ്റെസിയെ പോലെ വളർച്ചാമുരടിപ്പുണ്ട്.
ഇവരുടെത് സ്വാഭാവിക പ്രസവമായിരുന്നു. എന്നാല്‍, ശസ്ത്രക്രിയയിലൂടെ 2010 നവംബര്‍ 28ന് സ്റ്റെസി പ്രസവിച്ച മൂന്നാമത്തെ കുട്ടിയായ മലാച്ചിയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. സാധാരണ ഇത്തരം ജനിതക വൈകല്യമുള്ള കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ എല്ലുകള്‍ ഒടിയാനിടയുണ്ട്.
എന്നാൽ, മലാച്ചിക്ക് അത്തരം കുഴപ്പമൊന്നുമില്ലാതെ ജനിച്ചത് സ്റ്റെസിയെ ഏറെ സന്തോഷവതിയാക്കിയിരുന്നു. തന്റെ ഭാര്യയുടെ മരണവിവരം ഹെറാള്‍ഡ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.