Advertisment

തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും; 8 പേരുടെ മരണം സ്ഥിരീകരിച്ചു; വനത്തില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ ശക്തം

New Update

ചെന്നൈ: കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഗുരുതര പൊള്ളലേറ്റ എട്ട് പേരാണു മരിച്ചത്.

Advertisment

25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്നു കുട്ടുകളുമുള്‍പ്പെടെ 36 പേരാണ് കാട്ടില്‍ കുടുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 19 പേരെ രക്ഷപ്പെടുത്തിയിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്.കൊരങ്ങിണി വനത്തിൽ നിന്നുള്ള വീഡിയോകളും രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. ദാരുണ കാഴ്ചകളാണ് വനത്തിനകത്തു നിന്നു പുറംലോകത്തെത്തുന്നത്. രക്ഷാപ്രവർത്തനം പോലും അസാധ്യമായയിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താൽ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

publive-image

തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലുള്ളത്.

10 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ കാട്ടിലുണ്ടെന്നാണറിയുന്നത്. ഗുരുതര പൊള്ളലേറ്റ ആറു പേരാണു മരിച്ചതെന്നറിയുന്നു. ബാക്കിയുള്ളവർക്കായും തിരച്ചിൽ ശക്തമാക്കി. മൂന്നു കുട്ടികൾ ഉൾപ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. വേനൽ ശക്തമായതിനാൽ കാട്ടുതീ അതിവേഗത്തിലാണു വനത്തെ വിഴുങ്ങിയത്.

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തെത്തി. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും ഇന്ന് ഇവിടെയെത്തും. കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാൻഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനു വ്യാമസേനയ്ക്ക് പ്രതിരോധ മന്ത്രി നിർമല സീതാരാമനും നിർദേശം നല്‍കി.

ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയിൽപ്പെട്ടത്. ചെന്നൈയിൽ നിന്നെത്തിയ 24 പേരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു.

തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാൽ–കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടർന്നത്.

കാട്ടുതീയെത്തുടർന്ന് സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നു. ട്രക്കിങ് പാതയിൽ നിന്നു മാറിയവരാണ് അപകടത്തിൽപ്പെട്ടതെന്നറിയുന്നു. പുൽപ്രദേശത്തേക്ക് ഓടിയെത്തിയവർക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങൾ എത്തിക്കാനാകാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇരുട്ടിലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലെ തിരച്ചിൽ. കാട്ടിനുള്ളിൽ ടോർച്ച് തെളിച്ച് സഹായം തേടുന്നവരെ വ്യോമസേന കണ്ടതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

Advertisment