കൊച്ചി : അച്ഛന് ഞങ്ങളേക്കാൾ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹൻലാലെന്നു തിലകന്റെ മകൾ ഡോ.സോണിയ തിലകൻ. സ്വന്തം മക്കളേക്കാൾ കൂടുതൽ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹൻലാലിനെയാണ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയയുടെ പ്രതികരണം.
ഈ പ്രശ്നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടം സ്വർഗമാണ് എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോൾ അച്ഛനെ കണ്ടതും മോഹൻലാൽ മുറിയിൽ നിന്നുംപുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്.
ഇത് പറയുമ്പോൾ അവസാനകാലത്തും തിലകനെന്ന പരുക്കനായ വ്യക്തിയുടെ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹൻലാലിന് വരാൻ സാധിക്കില്ല എന്നുപറഞ്ഞപ്പോഴും വിഷണ്ണനായി ഇരിക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.
സ്വന്തം മക്കളിലൊരാൾ വിവാഹത്തിന് വന്നില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇത്ര വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അച്ഛന് പ്രിയങ്കരനായിരുന്നു മോഹൻലാൽ.
അദ്ദേഹം മാത്രം വിചാരിച്ചാൽ അമ്മ പോലെയൊരു സംഘടനയിൽ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം മൗനം അവലംബിക്കുന്നത്.
അച്ഛന്റെ പ്രശ്നം നടന്ന സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹൻലാൽ സംസാരിക്കാതെ ഇരുന്നതെന്ന് അച്ഛൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പക്ഷെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണ്.
ഞാൻ എന്റെ അച്ഛന്റെ ഭാഗത്തുനിന്ന് സംസാരിക്കുകയാണെങ്കിലും ദിലീപിന്റെ ഈ നിലപാട് പ്രശംസനീയമാണ്. സംഘടനയിലേക്ക് നിരപരാധിത്വം തെളിയിച്ചശേഷം മാത്രമേ എത്തുകയുള്ളൂ എന്ന് പറയുന്നതിൽ ഒരു ധാർമികതയുണ്ട്.
പക്ഷെ അപ്പോഴും അമ്മ പ്രതികൂട്ടിൽ തന്നെയാണ്. ദിലീപ് മൗനം വെടിഞ്ഞെങ്കിലും അമ്മയിലെ ഭാരവാഹികൾ ആരും തന്നെ പ്രതികരിക്കാത്തത് അപലപനീയമാണ്. മൗനം വിദ്വാന് ഭൂഷണം തന്നെയാണ്. പക്ഷെ ഇവിടെ പറയാൻ ഉത്തരമില്ലാത്തതുകൊണ്ടുമാത്രമാണ് അമ്മയിലുള്ളവർ മൗനം തുടരുന്നത് - അവര്‍ പറഞ്ഞു.