തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം വാർഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നു ധനമന്ത്രി തോമസ് ഐസക്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും നടത്താനാകില്ല . ഈ സാഹചര്യത്തില്‍ മുൻഗണന നൽകേണ്ടവയുടെ പട്ടിക തയാറാക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിനു വാങ്ങാവുന്ന വായ്പയിൽ കേന്ദ്ര സർക്കാർ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനുപുറമേ കേന്ദ്ര നികുതി വിഹിതത്തിൽ ഈ വർഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും.
കോർപറേറ്റ് നികുതിയിൽ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്റെ ഫലമായാണിത്. സംസ്ഥാന ജിഎസ്ടി വരുമാനത്തിൽ 5,623 കോടി രൂപയുടെ കുറവ് ഇതിനു പുറമേയുണ്ടാകും.
കേന്ദ്ര സർക്കാർ ഇ വേ ബിൽ നൽകിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ നൽകിയ ജിഎസ്ടി ബിൽ പരിശോധിക്കാനാകൂ. എല്ലാ ഇനങ്ങളിലേയും കുറവ് കൂട്ടിയാൽ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 19,463 കോടി രൂപയുടെ കുറവുണ്ടാകും. ഗൾഫിൽ നിന്നുള്ള മടങ്ങിവരവ് കൂടിയതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു.