തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ അല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ധനമന്ത്രി ടിഎം തോമസ് ഐസക് നേരത്തെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലൂടെയല്ലെന്ന് തുടര്‍ച്ചയായി പ്രസ്താവിച്ച് മന്ത്രി ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു തോമസ് ഐസക്കിന്റെ ചോദ്യം.
തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ട്രഷറി തട്ടിപ്പു കേസിലാണ് സുരേന്ദ്രന്‍ തോമസ് ഐസക്കിനെതിരെ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് വഴിയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ബഹുമാനപ്പെട്ട തോമസ് ഐസക്ക്,താങ്കൾ കണ്ണടച്ചാൽ നാട്ടിൽ ഇരുട്ടാവുകയില്ല. എൻ. ഐ. എയുടെ പത്രക്കുറിപ്പ് കാണിച്ച് രംഗത്തിറങ്ങുന്ന താങ്കൾ എന്തുകൊണ്ട് എൻ. ഐ. എ കോടതിയിൽ സമർപ്പിച്ച എഫ്. ഐ. ആർ കാണാതെ പോകുന്നു.
സ്വന്തം ട്രഷറിയിൽ നിന്ന് കോടികൾ അടിച്ചുമാറ്റുന്നതു നോക്കാൻ സമയമില്ലാത്ത താങ്കൾ സ്വർണ്ണകള്ളക്കടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യു. എ. ഇ യുടെ തലയിലിടുന്നതിന്റെ യുക്തി അരിയാഹാരം കഴിക്കുന്നവർക്കെല്ലാം എളുപ്പം മനസ്സിലാവും.
ട്രഷറി ഇടപാടുകൾ പരിശോധിക്കാൻ ഏണസ്‌റ്റ് ആന്റ് യംഗ് എന്ന കൺസൽട്ടൻസിയെ ഒന്നര കോടി ചെലവഴിച്ച് നിയോഗിച്ചതെന്തിനെന്നടക്കം ഒരുപാട് ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയേണ്ടി വരുമെന്ന് സുരേന്ദ്രൻ നേരത്തെ വിമര്‍ശിച്ചിരുന്നു.