തൃശൂര്‍ : പതിനൊന്നു വര്‍ഷം മുമ്പ് തൃശൂര്‍ അഞ്ചേരിയില്‍ നിന്ന് നാടുവിട്ടുപോയ മകനെ കാത്ത് നീറിനീറി കഴിയുകയാണ് പെറ്റമ്മ. മുതിര്‍ന്ന പ്രായക്കാരായ രക്ഷിതാക്കള്‍ക്ക് മരിക്കും മുമ്പ് മകനെ ഒരുനോക്ക് കാണാന്‍ കഴിയണമെന്നാണ് പ്രാര്‍ഥന. നാടുവിട്ടു പോയ മകനെ കാണാതെ കരയുകയാണ് അമ്മ. ഏഴുപതു വയസുള്ള ആലീസിന്റെ മകന്‍ ബിനോയിയെ കാണാതായിട്ട് പതിനൊന്നു വര്‍ഷമായി.
തൃശൂര്‍ അഞ്ചേരി സ്വദേശിയായ ബിനോയ് ഇരുപത്തിയൊന്‍പതാം വയസിലാണ് നാടുവിട്ടു പോയത്. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. എവിടെയാണെന്ന് അറിയില്ല. തൃശൂര്‍ ഒല്ലൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പക്ഷേ, ബിനോയിയെ കണ്ടെത്താന്‍ പൊലീസിനും കഴിഞ്ഞില്ല.
ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ മകനുണ്ടാകുമെന്ന പ്രതീക്ഷയാണ് അമ്മ ആലീസിന്. മൂന്നു മക്കളായിരുന്നു. മകള്‍ ഇരുപത്തിയഞ്ചാം വയസില്‍ മരിച്ചു. മറ്റൊരു മകനാകട്ടെ മാനസികാരോഗ്യ ചികില്‍സയിലാണ്. കുടുംബത്തിന് തുണയും പ്രതീക്ഷയുമായിരുന്നു ബിനോയ്.
എണ്‍പതു വയസുള്ള പിതാവ് സെക്യൂരിറ്റി ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. കൂലിപണിക്കു പോയിരുന്ന അമ്മ ആലീസിന് കാല്‍മുട്ടു വേദന കാരണം ജോലിക്കു പോകാന്‍ കഴിയില്ല. നാട്ടുകാരുടെ സഹായത്താലും കാരുണ്യത്താലുമാണ് തല്‍ക്കാലം ജീവിച്ചു പോകുന്നത്.
പഴയ വീട്ടിലാണ് താമസം. ഒരു ഭാഗം ഇടിഞ്ഞു വീണു. ദാരിദ്രത്തില്‍ കഴിയുകയാണ് കുടുംബം. മകന്‍ തിരിച്ചുവന്നാല്‍ ഈ അമ്മയ്ക്കും കുടുംബത്തിനും കൈത്താങ്ങാകും.