കറ്റാനം: മൊബൈല്‍ഫോണ്‍ വാങ്ങുന്നതിനായി പണം മോഷ്ടിക്കുന്നത് കണ്ട 40 കാരി വീട്ടമ്മയെ 19 കാരന്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജെറിനെ മോഷണത്തിന് പ്രേരിപ്പിച്ചത് ആഡംബരത്തോടുള്ള ഭ്രമം. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനായി 3000 രൂപ കൂടി വേണ്ടിയിരുന്ന പ്രതി കൊല്ലപ്പെട്ട തുളസിയുടെ വീട്ടില്‍ പണമുണ്ടെന്ന് അറിഞ്ഞ് തനിക്ക് ഈ വീട്ടിലുള്ള സ്വാതന്ത്ര്യം മുതലാക്കിയായിരുന്നു കൊലപാതകം നടത്തിയത്. ആഡംബരത്തിന് ഒരു കുറവുമില്ലാതിരുന്ന ജെറിന്റെ പിതാവ് വിദേശത്താണ്.
വിദേശത്തുള്ള അച്ഛനും നാട്ടിലെ ബന്ധുക്കളും എല്ലാ സൗകര്യങ്ങളും നല്‍കിയാണ് ജെറിനെ വളര്‍ത്തിയത്. തുളസിയുടെ മക്കളുമായി ആഴത്തില്‍ ഉണ്ടായിരുന്ന സൗഹൃദം മുതലാക്കിയാണ് പ്രതി തന്നെ മകനെപ്പോലെ കരുതിയിരുന്ന വീട്ടമ്മയെ ഇല്ലാതാക്കിയത്. മോഷ്ടിച്ച പണവുമായി ചാരുംമൂട്ടിലെ മൊെബെല്‍ ഷോപ്പിലെത്തി 11,300 രൂപയുടെ ഫോണ്‍ വാങ്ങി. മൂന്നു പൊതി ബിരിയാണിയും വാങ്ങിയാണ് വീട്ടിലെത്തിയത്. വീട്ടമ്മയുടെ കൊലപാതക ശേഷം തെളിവു നശിപ്പിക്കാനായി മുളകുപൊടി വിതറാന്‍ പ്രതിയായ വിദ്യാര്‍ഥിക്കു പ്രചോദനമായത് ''ഖുശി'' എന്ന തമിഴ് സിനിമ. ഇക്കാര്യം ജെറിന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
സംഭവദിവസം ഉച്ചമുതല്‍ ഇയാള്‍ തുളസിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് ജെറിനിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിഞ്ഞത്. പിന്നീട് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയൊന്നിനാണു താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(48)യെ വീട്ടിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന തുളസിയെയാണ് കണ്ടത്.
തുളസിയുടെ മൃതദേഹം സൂക്ഷിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രതി എത്തിയിരുന്നു. തൂങ്ങി മരണമാണെന്ന് അവിടെക്കൂടിയവര്‍ പറഞ്ഞതോടെ ഇയാളുടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്നാല്‍ സാഹചര്യത്തെളിവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആത്മഹത്യയല്ലെന്ന സൂചനയുമാണ് അന്വേഷണം വേഗത്തിലാക്കിയത്. സാരി കെട്ടിയ രീതി കണ്ടപ്പോള്‍ തന്നെ പോലീസിന് ആത്മഹത്യയല്ലെന്ന് വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായതോടെയാണ് വീടുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
കൊലപാതകശേഷം വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മുളകുപൊടി കവറിലാക്കിയാണു വീടിനകത്തും പുറത്തും വിതറിയത്. ഈ കവറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തേ കഞ്ചാവ് ഉപയോഗിക്കുന്നവരെക്കുറിച്ച് പോലീസിന് സന്ദേശം െകെമാറിയിട്ടുള്ളയാളാണ് പ്രതി.