റഷ്യയില്‍ ഇന്ന് ലോകഫുട്ബോളിലെ കിരീടധാരണം. ഫ്രാന്‍സും ക്രൊയേഷ്യയും വിശ്വവിജയത്തിനായി പോരാടും. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് ലോകം കാത്തിരിക്കുന്ന മല്‍സരം. രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രാന്‍സിറങ്ങുമ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാനാണ് ക്രൊയേഷ്യന്‍ പടയൊരുക്കം
ഗ്രിസ്മാനും എംബാപ്പേയും നയിക്കുന്ന ഫ്രാന്‍സും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരുമ്‌ബോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാകും. സര്‍വകടമ്പകളും കടന്ന് വിശ്വവിജയത്തിനായി യുദ്ധത്തിനിറങ്ങുന്നത് ക്രൊയേഷ്യന്‍ പടയും ഫ്രഞ്ച് സൈന്യവും. വിജയം ആര്‍ക്കൊപ്പമാണെങ്കിലും 12ാം തവണ കിരീടം യൂറോപ്പിന് സ്വന്തമാകും.
കളിക്കാരുടെ ശാരീരിക ശേഷിയും സാങ്കേതികമായ പൂര്‍ണതയും മാത്രമല്ല, കൃത്യമായ ദിശാബോധവും കളിയോടുള്ള സമീപനവും ക്രൊയേഷ്യയെ ഫ്രാന്‍സില്‍ നിന്ന് ബഹുദൂരം മാറ്റി നിര്‍ത്തുന്നു. മാതൃരാജ്യമായ യുഗോസ്ലാവിയയുടെ നിരന്തരമായ പിളര്‍പ്പിന് കാരണമായ സ്വത്വബോധമാണ് അവരുടെ കരുത്ത്. അത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അംഗീകരിപ്പിക്കാനുമുള്ള ക്രൊയേഷ്യയുടെ ശ്രദ്ധ ലോകത്തിന് മുന്നിലുണ്ട്.
എല്ലാ കളിയും ജയിച്ചെത്തിയവരാണ് ക്രൊയേഷ്യക്കാര്‍. അര്‍ജന്റീന, നൈജീരിയ, ഐസ്‌ലന്‍ഡ് എന്നീ ടീമുകളെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയേയും ഷൂട്ടൗട്ടില്‍ വീഴ്ത്തിയ ക്രോട്ടുകള്‍ സെമിയില്‍ ഇംഗ്ലണ്ടിനെയും മറികടന്നു. ഫ്രാന്‍സാവട്ടെ, ഡെന്‍മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഓസ്‌ട്രേലിയയേയും പെറുവിനെയും കീഴടക്കി അതിന് മുന്‍പ് തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു.
റഷ്യയിലൊരു ഫ്രഞ്ച് വിപ്ലവം.. ദിദിയര്‍ ദെഷാംസിന്റെ ആയുധപ്പുര സമ്പന്നമാണ്.എംബാപ്പെ–പോഗ്ബ–ഗ്രീസ്മാന്‍ ത്രയമാണ് ഫ്രാന്‍സിന്റെ പവര്‍ഹൗസ്. മിസൈല്‍ വേഗത്തിലുള്ള നീക്കങ്ങള്‍ എതിരാളിക്ക് ആലോചിക്കാന്‍ പോലും അവസരം നല്‍കില്ല. എന്നാല്‍ ഇംഗ്ലണ്ടിനെ പിടിച്ചു നിര്‍ത്തിയ ക്രോട്ട് പ്രതിരോധത്തിന് മുന്നില്‍ വേഗം കൊണ്ട് മാത്രം നേടാനാവില്ല. യൂറോപ്പിന്റെ സ്വന്തം ഫൈനലില്‍ ഒന്നോ രണ്ടോ ഗോളിലധികം പ്രതീക്ഷിക്കാനാവില്ല . ആദ്യം ഗോളടിക്കുന്നവര്‍ക്ക് മാനസികാധിപത്യം നേടാം. അര് ജയിച്ചാലും യൂറോപ്പിന് 12–ാം ലോകകിരീടം സ്വന്തമാകും.. ലുഷ്നിക്കിയില്‍ ഭൂഖണ്ഡങ്ങള്‍ സമ്മേളിക്കുകയാണ്.. ചെങ്കോലും പടച്ചട്ടയും ഏറ്റുവാങ്ങി ഭരണം സ്വന്തമാക്കുന്ന പുതിയ ഫുട്ബോള്‍ രാജാവിന് സ്തുതി പാടാന്‍.