തിരുവനന്തപുരം: ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 180 കോടിയുടെ പദ്ധതി സ്വകാര്യകമ്പനിക്ക് കൊളളലാഭത്തിന് വഴി തുറക്കുന്നതാണ്. കെൽട്രോണിനെ മുൻനിർത്തി മറ്റൊരു അഴിമതിക്ക് കളമൊരുങ്ങുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സ്വകാര്യ കമ്പനിക്ക് വേണ്ടി സിഡ്കോയെ ഒഴിവാക്കി പദ്ധതി കെൽട്രോണിന് നൽകി. ട്രാഫിക് നിയമലംഘനത്തിന്റെ പിഴയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുക.
സ്വകാര്യ കമ്പനിക്ക് വേണ്ടി പോലീസ് ക്വട്ടേഷൻ പണി ചെയ്യുന്നു. ടെൻഡർ വിളിച്ച പദ്ധതി വിവാദങ്ങളെത്തുടർന്ന് ഡിജിപി മുക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിവാദ കമ്പനി ഗാലക്സണ്‍ ആണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. സിംസ് പദ്ധതി നടപ്പാക്കാനുള്ള പ്രവൃത്തി പരിചയം ഗാലക്സോണിന് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. ഗാലക്സോണ്‍ സിംസ് കരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്.
മൂന്നു വർഷത്തെ പരിചയം വേണമെന്ന വ്യവസ്ഥ അട്ടിമറിച്ചു. ഗാലക്സോൺ നിലവിൽ വന്നത് 2017 ജൂലൈയിലാണ്. കമ്പനിയുടെ രണ്ട് ഡയറക്ടർമാർ കരിമ്പട്ടികയിൽ പെട്ടവരാണ്. ഗാലക്സോണുമായുള്ള കരാർ റദ്ദാക്കണമെന്നും ഗാലക്സണിനെ പോലീസ് ആസ്ഥാനത്തുനിന്ന് അടിച്ച് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.