Advertisment

റെയിൻബോ നേഷൻ ക്രോണിക്കിൾസ്: 4. ജലദേവതകൾക്കൊപ്പം....

author-image
ബോസ് പ്രതാപ്
New Update

പ്രിയ ജിക്കെ,

Advertisment

നാളെ ഞാൻ തിരികെ ദുബായിലെക്ക് യാത്ര തിരിക്കയാണ്, രസകരമായ ഒരു കെയ്പ് ടൗൺ ഉല്ലാസയാത്രക്ക് കൊടിയിറക്കം പ്രഖ്യാപിച്ചുകൊണ്ട്. അതിന് മുൻപായി എനിക്കായി പ്രദേശത്ത് കാത്തിരിക്കുന്ന രണ്ട് പ്രധാന വിനോദപാക്കേജുകൾ കൂടിയുണ്ട്. ഹെർമാനസ് വെയിൽ ട്രാക്കിങ്ങും ടൂ ഓഷ്യൻസ് ജലോദ്യാനസന്ദർശനവും ആണവ.

കെയ്പ് ടൗണിലെ തീരക്കടൽ താണ്ടുവാൻ ഉദ്യമിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും കാണുന്ന ചില വന്യ സ്വപ്നങ്ങളുണ്ട്. ഹെർമാനസ് കടലലകളിൽ ഉരുണ്ടുമറിഞ്ഞുകൊണ്ടുള്ള ഓർക്ക തിമിംഗലങ്ങളുടെ ഇരപിടുത്തം - ഇര ഒരു വലിയ ഗ്രേ തിമിംഗലത്തിന്റെ കുഞ്ഞായാൽ അത്രയും നന്ന് - മുതൽ ചരിത്രാതീതകാലങ്ങൾ തൊട്ട് ഇന്നുവരെ ശാസ്ത്രീയമായി അറിഞ്ഞവയിൽ ഏറ്റവും വലിപ്പമേറിയ വേട്ടക്കാരനായ; ഇന്നും തീർത്തങ്ങോട്ട്‌ അന്യം നിന്നുപോകാൻ കൂട്ടാക്കാതെ ആഴക്കടലുകളിൽ എവിടെയോ മറഞ്ഞിരുന്ന് ഇരതേടുന്നുവെന്ന് കഥകൾ ഇഷ്ടപ്പെടുന്നവർ കരുതുന്ന മെഗാലോഡോൺ (വംശനാശം വന്നു എന്ന് കരുതപ്പെടുന്ന ഭീമൻ സ്രാവ്) വരെ.

publive-image

ബ്രൈഡ്സ് തിമിംഗലം

ടൂ ഓഷ്യൻസ് അക്വറിയം കെയ്പ് ടൗണിലെ വിക്ടറിയ ആൻഡ് അൽഫ്രഡ് വാട്ടർഫ്രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രവും ദക്ഷിണ അറ്റ്ലാൻറ്റിക്ക് സമുദ്രവും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്നുവെന്നതാണ് ഇതിന്റെ വലിയ സവിശേഷത. അക്വറിയത്തിന്റെ അറ്റ്ലാൻറ്റിക്ക് ഓഷ്യൻ ഗ്യാലറിയാണ് ആദ്യം സന്ദർശിച്ചത്. സമുദ്രാന്തർലോകത്തെ വിസ്മയക്കാഴ്ചകളാണ് അവിടെ നമ്മെ എതിരേൽക്കുവാനുള്ളത്.

സുതാര്യതയുടെ ദൃഷ്ടാന്തമായ ജെല്ലി മത്സ്യങ്ങളും ഭീമൻ ചിലന്തി ഞണ്ടുകളും തീരെ ചെറുതെങ്കിലും അസുലഭമായതിനാൽ വലിയ പ്രാധാന്യം പേറുന്ന നൈസ്നാ കടൽകുതിരകളും അവിടെ സന്ദർശകരുടെ മനംകവരുന്നു മൽസ്യങ്ങളുടെ സഞ്ചയങ്ങൾക്ക് പുറമെ.

പക്ഷെ ബഹുവർണ്ണമൽസ്യങ്ങളുടെ അതിശയിപ്പിക്കുന്ന വൈവിധ്യം ആസ്വദിക്കണമെങ്കിൽ അക്വറിയത്തിന്റെ ഇന്ത്യൻ മഹാസമുദ്രഭാഗമായ ഇന്ത്യൻ ഓഷ്യൻ ഗ്യാലറിയിലേക്ക് തന്നെ പോകണം. ഇവിടെ, 'ഫൈൻഡിംഗ് നീമോ' എന്ന കുട്ടികളുടെ അനിമേഷൻ സിനിമയിലൂടെ കൊച്ചു ഹൃദയങ്ങൾ ഏറെ കവർന്ന കോമാളി മത്സ്യത്തെ കാണാം. ഇതിനെ അനിമൻ ഫിഷ് എന്നും വിളിക്കാം. അടുത്തത് ഐ ആൻഡ് ജെ ഓഷ്യൻ എക്സിബിറ്റ് 1.6 ദശലക്ഷം സമുദ്രജലമാണ് ഇവിടെ ഉൾക്കൊള്ളുന്നത്. അപൂർവ്വ മത്സ്യസമ്പത്തിന്റെ കലവറയാണിവിടം. ഇവിടെ സ്കൂബാ ഡൈവിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു സന്ദർശകർക്കായി.

publive-image

റാഗ്ഡ് ടൂത്ത് ഷാർക്ക്

കുറെ കാലത്തെ ഇടവേളക്ക് ശേഷം 2017 ജൂലൈയിൽ പുനരാരംഭിച്ച പ്രിഡേറ്റഴ്സ് എക്സിബിറ്റ് ആണെനിക്ക് പക്ഷെ ഏറെ പഥ്യമായത്‌. അവിടത്തെ മുഖ്യ ആകർഷണങ്ങളായ ഒൻപത് റാഗ്ഡ് ടൂത്ത് സ്രാവുകളിൽ (റാഗി എന്ന് സ്നേഹപൂർവ്വം) എന്റെ ശ്രദ്ധ തങ്ങിനിന്നു. മൂന്ന് മീറ്ററോളം വളരുന്ന ഈ മത്സ്യങ്ങളെ ഒരു നിശ്ചിത വലിപ്പമെത്തുമ്പോൾ അക്വറിയം അധികൃതർ തൊട്ടടുത്ത ബഫൽ ഉൾകടലിൽ ടാഗ് ചെയ്തശേഷം സ്വതന്ത്രമാക്കുകയാണ് പതിവ്. അവിടന്നങ്ങോട്ട്‌ സ്രാവുകളുടെ തുടർ ഗവേഷണങ്ങളിൽ ഇവയും ഗണ്യമായ പങ്ക് വഹിക്കുന്നു.

അനുഭവസമ്പന്നനായ ഒരു ഡൈവറെ സംബന്ധിച്ചിടത്തോളം ആഴങ്ങളിലെ വന്യതയിൽ റാഗി ഒരു ഹൃദ്യമായ അനുഭവമാണ്. പക്ഷെ റാഗിയെ മുൻപരിചയമില്ലാത്തവരിൽ അതിന്റെ അകാരവടിവും ക്രൗര്യം മുറ്റിയ മുഖഭാവവും മെല്ലെ അടിത്തട്ടിന് തൊട്ട് മുകളിലൂടെയുള്ള ഇരതേടും മട്ടിലെ ഗതിയും ഒക്കെ തെറ്റിദ്ധാരണ ഉണർത്തിയേക്കാം. പ്രത്യേകിച്ച് സ്റ്റീവൻ സ്പിൽബർഗ് എഴുപതുകളിൽ എപ്പോഴോ അഴിച്ചുവിട്ട കരാളമായ സ്രാവിൻ സങ്കല്പത്തിൽ നിന്നും ഇനിയും മുക്തിനേടുവാനാവാത്ത ഒരാൾക്ക്.

കെയ്പ് ടൗണിൽ സ്കൂബാ ഡൈവ് ചെയ്തുപരിചയമുള്ളവർക്ക് വന്യനീലിമയിൽ ഒരു റാഗി ഒപ്പം നീന്തിതുടിക്കുവാൻ തീർത്തും അനുരൂപനായ കൂട്ടാളിയാണ്. അല്ലാത്തവർക്ക് ഒരുപക്ഷെ മന്ദം മന്ദമൊഴുകിയുള്ള ആ വരവിൽ തന്നെ ഇരുപതടിയോളം പോരുന്ന ഒരു ഗ്രേറ്റ്‌ വൈറ്റിന്റെയോ അല്ലെങ്കിൽ പ്രാചീന കാലങ്ങളിൽ അറുപതടിയിലേറെ ആകാരം വളർന്നിരുന്ന ഒരു ഭീകരൻ മെഗലോഡോൺറെ തന്നെയോ ഭീതിദായകമായ ഓർമ്മകളുണർത്തിയേക്കാം.

publive-image

ബ്രൗൺ ഫർ സീലുകൾ

WWFന്റെ വീക്ഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും മുന്തിയ പന്ത്രണ്ട് തിമിംഗല നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ് ഹെർമാനസ്. ഹെർമാനസ് വലിയ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് അത് പ്രൗഢഗംഭീരഗാത്രം കൊണ്ടും മനുഷ്യരോടുള്ള അസാമാന്യമിത്രഭാവം കൊണ്ടും ജനസമ്മതിയാർജ്ജിച്ച തെക്കൻ റൈറ്റ് തിമിംഗലങ്ങളുടെ കേളിഗൃഹമായതുകൊണ്ടുകൂടിയാണ്.

പക്ഷെ മിത്രഭാവം തിമിംഗലങ്ങൾക്ക് മനുഷ്യനോട് മാത്രമേയുണ്ടായിട്ടുള്ളൂ എന്നതും ഒരു നീറുന്ന വസ്തുതയായി തുടരുന്നതിന് ഉത്തമസാക്ഷ്യം വഹിക്കുന്നത് റൈറ്റ് വെയിൽ എന്ന അതിന്റെ നാമം തന്നെയാണ്. അതിലെ റൈറ്റ് എന്ന പദം സൂചിപ്പിക്കുന്നത് മന്ദഗതികൊണ്ടും ശാന്തസ്വഭാവം കൊണ്ടും വേട്ടയാടുവാൻ ഏറ്റവും യോജ്യമായ തിമിംഗലം എന്നത്രെ.

ഒരു റൈറ്റ് തിമിംഗലത്തിനെ തേടി, വാടകക്കെടുത്ത ഞങ്ങളുടെ ഇടത്തരം ക്രൂസർ ബോട്ടിൽ ഏറെ അലഞ്ഞു. ആദ്യം മുന്നിൽ വന്ന് പെട്ടത് പക്ഷെ ബ്രൗൺ ഫർ സീലുകളുടെ ഒരു കോളനിയായിരുന്നു. പേര് കടൽസിംഹമെന്നാണെങ്കിലും സമുദ്രഭക്ഷ്യചങ്ങലയിൽ ഇവൻ താഴെക്കിടക്കാരനാണ്. പ്രധാന ശത്രുക്കളോ, ഗ്രേറ്റ്‌ വൈറ്റ് സ്രാവുകളും പിന്നെ ഓർക്ക തിമിംഗലങ്ങളും.

എങ്കിലും നമ്മുടെ കടൽസിംഹവും തീരെ മോശക്കാരനല്ല. മിന്നൽ വേഗത്തിൽ പാഞ്ഞടുക്കുന്ന ഗ്രേറ്റ്‌ വൈറ്റുകളുടെ കൂർത്തമൂർത്ത പല്ലുകളിൽ നിന്നും രക്ഷപെടാൻ അവനുമുണ്ട് ചില പൊടികൈകൾ.

വേട്ടക്കാരൻ അടുക്കുമ്പോൾ കൂട്ടമായി നീങ്ങിയും വിവിധ ദിശകൾ ലാക്കാക്കി കുതിക്കുകയും ചെയ്ത് അതിനെ ആശയക്കുഴപ്പത്തിൽ പെടുത്തുക, ജലോപരിതലത്തിൽ നിന്നും ഏറെ താഴേക്ക് ഊളിയിട്ട് ഇരതേടുക; സമുദ്രാന്തർഭാഗത്തെ മെച്ചപ്പെട്ട കാഴ്ചക്ക്, പിന്തുടരുന്ന സ്രാവിന്റെ പിൻചിറക് ചേർന്ന് നീന്തുക അതിന്റെ പല്ലുകളിൽ നിന്നും അകലം പാലിക്കാൻ.....ഇനിയുമേറെയുണ്ട് തന്ത്രങ്ങൾ!

publive-image

ഇന്ത്യൻ ഓഷ്യൻ എക്സിറ്റിലെ മത്സ്യക്കാഴ്ച്ച

പക്ഷെ ശത്രുസ്ഥാനത്ത് മനുഷ്യൻ വരുമ്പോഴാണ് പ്രശ്നം. അങ്ങനെയൊരു സാഹചര്യത്തിൽ ജീവനഷ്ടം ഒന്നിലോ പത്തിലോ നൂറിലോ നിൽക്കുമോ? 1800നും 1825നും മധ്യേ ലക്ഷക്കണക്കിന് ബ്രൗൺ ഫർ സീലുകൾ ആണ് തുലഞ്ഞത്. വാണിജ്യതാല്പര്യങ്ങൾക്കായുള്ള മനുഷ്യന്റെ ചാട്ടുളിയേറുകൾക്ക് മുന്നിൽ.

ഓസ്ട്രേലിയ ഉൾപ്പെടെ മിക്ക വികസിത രാജ്യങ്ങളും ഈ ക്രൂരത 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിയമം മൂലം നിർത്തലാക്കിയെങ്കിലും ദക്ഷിണാഫ്രിക്കക്കാരന്റെ മനസ്സിൽ വെളിച്ചം വരാൻ 1990 വരെ കാക്കേണ്ടി വന്നു. പക്ഷെ അതിന് പ്രതിഫലമെന്നോണം ആ വർഷം തന്നെ കടുത്ത ക്രിക്കറ്റ്‌ ആരാധകരുള്ള ആ രാജ്യത്തിന്റെ മേൽ വർണ്ണവെറി ആരോപിച്ച്, അതുവരെ നിലനിന്നിരുന്ന ഔദ്യോഗിക ടെസ്റ്റ്‌ ക്രിക്കറ്റ്‌ അയോഗ്യത പിൻവലിക്കപ്പെട്ടത് കാവ്യനീതിയായി, ഒരു പ്രകൃതിസ്നേഹിയെ സംബന്ധിച്ചിടത്തോളമെങ്കിലും.

കടൽസിംഹങ്ങളുടെ കോളനിയിൽ നിന്നും ഏറെ ദൂരം മുന്നോട്ട് പോയിരുന്നു ഞങ്ങൾ അപ്പോഴേക്കും. പൊടുന്നനെ മുന്നിൽ അല്പം ദൂരെയായി ജലോപരിതലത്തെ കീറിമുറിച്ചുകൊണ്ട് ഒരു കറുത്ത ആകാരം മറിഞ്ഞത് ആദ്യം കണ്ടത് ഞാനായിരുന്നു. 'സതേൺ റൈറ്റ്!' എന്റെ ആശ്ചര്യം കലർന്ന പ്രഖ്യാപനത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ഗൈഡിന്റെ തിരുത്തലും ഏതാണ്ട് ഒരുമിച്ചാണ് വന്നത് - 'നോ മേയ്റ്റ്‌, ഇറ്റ്സ് ആ ബ്രൈഡ്സ് വെയിൽ!'

'സീ ഇറ്റ്സ് ആ സ്മാൾ അനിമൽ, വൈൽ ആ സതേൺ റൈറ്റ് ഈസ് ആ ലാർജർ വൺ, കമ്പാരിറ്റീവ്ലി'

publive-image

ലേഖകൻ കെയ്പ് പോയിന്റിൽ

ശരിയാണ് മുന്നിൽ മറിയുന്ന ജീവി ഒരു തിമിംഗലത്തിന്റെ പൊതുസങ്കല്പത്തെ അപേക്ഷിച്ച് ചെറുത് തന്നെയായിരുന്നു. ഒരിക്കൽക്കൂടി ബ്രൈഡ്സ് തിമിംഗലത്തിന് (ശാസ്ത്രനാമം: Balaenoptera brydei) നൽകിയിരിക്കുന്ന നാമത്തിൽ ഒരുതരം അവിശുദ്ധ യുക്തി കലർന്നിരിക്കുന്നതായി കാണാം.

ബ്രൈഡ്സ് എന്ന നാമം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒരു ആധുനിക തിമിംഗലവേട്ടക്കുള്ള കേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച നോർവ്വെക്കാരൻ എഞ്ചിനീയർ യോഹൻ ബ്രൈഡിന്റെ പേരിൽ നിന്നും ഉൾക്കൊണ്ടതാണ് എന്ന അപഹാസ്യകരമായ വസ്തുതയല്ലാതെ മറ്റൊന്നല്ല അത്. പിന്നെ ഇതുവരെ ഞാൻ എഴുതിയതുപോലെ ബ്രൈഡ്സ് എന്നല്ല ഇവിടെ ഇവർ ആ പദം ഉച്ഛരിക്കുന്നത്; ഏതാണ്ട് 'ബ്രൂഡസ്' എന്നപോലെയാണ്.

നാളെ ഞാൻ ഈ തീരങ്ങളോട് വിട പറയുമ്പോൾ അത് തീർത്തും താത്കാലികമായിട്ടായിരിക്കും എന്ന് ഞാൻ അങ്ങയോടാണയിടുന്നു. കാരണം പ്രകൃതിയെ പ്രതിയും മനുഷ്യനെ പ്രതിയും സർവ്വോപരി മനുഷ്യത്വത്തെ പ്രതിയുമുള്ള ഒരു മനുഷ്യസമൂഹത്തിന്റെ സദ്ഭാവനയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഞാൻ ഇവിടെ ഇത്രനാൾ കണ്ടതും അനുഭവിച്ചതും.

publive-image

കോട്ടുവായിടുന്ന പെൻഗ്വിൻ

ഇന്നും അടങ്ങൻകൊല്ലി വലകൾ കൊണ്ട് സ്വതവേ ഉണങ്ങിയ കടൽതീരങ്ങളെ വീണ്ടും വീണ്ടും ഒരു ദാക്ഷിണ്യവും കൂടാതെ കീറി മുറിയ്ക്കുവാൻ നിയമം മൂലം അനുവദിക്കുന്ന രാജ്യങ്ങൾക്കും വിനോദസഞ്ചാരത്തിന്റെ പേരിൽ തങ്ങളുടെ പ്രകൃതിദത്തമായ ജലസമ്പത്തിനെ തീർത്തുമുടിയ്ക്കുന്നത് പുഞ്ചിരിയോടെ നോക്കിനിൽക്കുവാൻ ലജ്ജ തീരെയില്ലാത്ത സമൂഹങ്ങൾക്കും കെയ്പ് ടൗൺ വെറുമൊരു മാതൃക മാത്രമല്ല, മറിച്ച് ഒരു വേദപുസ്തകം തന്നെയാണെന്ന് കൂട്ടിചേർത്തുകൊണ്ട് നിർത്തട്ടെ.

ശുഭം !

Advertisment