ബാംഗ്ലൂര്‍ ∙ മലയാളി നേതൃത്വം നല്‍കുന്ന ഇന്ത്യയിൽനിന്നുള്ള പേയ്മെന്റ്സ് ആപ്പ് ‘ചില്ലറെ’ ഫോണ്‍കോള്‍ സേവനങ്ങൾ ലഭ്യമാക്കി ശ്രദ്ധേയമായ ട്രൂകോളർ ആപ്ലിക്കേഷൻ ഏറ്റെടുത്തു. ചില്ലർ സിഇഒയും മലയാളിയുമായ സോണി ജോയ് ഇനി ട്രൂകോളർ വൈസ് പ്രസിഡണ്ടാകും. അനൂപ് ശങ്കർ, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കരൻ തുടങ്ങിയ ചില്ലർ സ്ഥാപകാംഗങ്ങളും ഇനി ട്രൂകോളറിന്റെ ഭാഗമാകും. തൊഴിലാളികളെ അടക്കമാണ് ഏറ്റെടുക്കല്‍.
കോളർ ഐഡി, സ്പാം ഡിറ്റക്‌ഷൻ, മെസേജിങ് തുടങ്ങിയ സേവനങ്ങളാണു ട്രൂകോളർ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടി ഉപയോക്താക്കളുണ്ട്. മലയാളി സുഹൃത്തുക്കൾ ചേർന്ന് 2014ൽ സ്റ്റാർട്ടപ്പായി ആരംഭിച്ചതാണ് ചില്ലർ ആപ്ലിക്കേഷൻ. മുംബൈയിലാണ് ആസ്ഥാനം . കൊച്ചിയിലും ‘ചില്ലർ ടെക്’ ഓഫിസുണ്ട്.
മൊബൈൽ ബാങ്കിങ്ങിനും പണമിടപാടിനുമുള്ള ആപ്ലിക്കേഷനാണ് ചില്ലർ. ട്രൂകോളറിന്റെ സേവനങ്ങളുമായി ചില്ലർ ആപ്പും കൂട്ടിച്ചേർക്കാനാണ് ഏറ്റെടുക്കൽ തീരുമാനം. ഇതുകൂടി ഉൾപ്പെട്ട ട്രൂകോളറിന്റെ പുതിയ വേർഷൻ വൈകാതെ നിലവിൽ വരും.
പേയ്മെന്റ് സേവനങ്ങൾ ഉൾപ്പെടുത്തി ‘ട്രൂകോളർ പേ’ എന്ന പുതിയ ഓപ്ഷനായിരിക്കും ലഭ്യമാക്കുക. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കമ്പനി ട്രൂകോളർ ഏറ്റെടുക്കുന്നത്.
സ്വീഡനിലെ സ്റ്റോക്കോം ആസ്ഥാനമായി 2009 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ട്രൂകോളർ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനും ട്രൂകോളർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 33 ബാങ്കുകളുമായി സഹകരണമുണ്ട്. ഒരു കോടിയോളം സജീവ ഉപയോക്താക്കളെയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.