വാഷിംഗ്ടണ്‍: ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉന്നുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. പ്യോംഗ്യാംഗിൽനിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്റെ പിൻമാറലെന്നു ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയ്ക്ക് ഈ സമയം ഉചിതമല്ലെന്നാണു തനിക്കു തോന്നുന്നതെന്നും ഇതാണു രണ്ടുകൂട്ടർക്കും നല്ലതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച റദ്ദാക്കിയ വിവരം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. നിങ്ങൾ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാൽ ഞങ്ങളുടെ ശക്തി അതിഭീമമാണ്. അവർ ആയുധങ്ങൾ ഒരിക്കയും ഉപയോഗിക്കരുതെന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു എന്ന് ട്രംപ് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം തുറന്ന വൈരവും- വിദ്വേഷവുമാണ്’ ഈ നിലപാടിന് പിന്നിലെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.
മുഖാമുഖം കൂടിക്കാഴ്ച നടത്താനുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്ഷണം ട്രംപ് നേരത്തെ സ്വീകരിച്ചിരുന്നു. അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയവും പുറത്തിറക്കിയിരുന്നു.