തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി എന്നാരോപിച്ച് വ്യാപാരിക്ക് നേരെ ആക്രമണം. ശാസ്തമംഗലം സ്വദേശി ലോറൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് മ്യൂസിയം പോലീസിൽ പരാതി നൽകി.
ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോഴായിരുന്നു ലോറൻസിന് നേരെ ആക്രമണമുണ്ടായത്. അക്രമികളിൽ നിന്നും രക്ഷപ്പെട്ട ലോറൻസ് മ്യൂസിയം പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
അക്രമിസംഘം തന്റെ വീടിന് നേരെയും ആക്രമണം നടത്തിയെന്ന് ലോറൻസ് പറയുന്നു. ചില പണം ഇടപാടുകളെ ചൊല്ലി ലോറൻസും ബിനീഷുമായി നേരത്തെ തർക്കം ഉണ്ടായിരുന്നു. ബിനീഷുമായി തർക്കം ഉണ്ടായ ശേഷം തന്റെ ബിസിനസ് സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു.
ബിനീഷ് അറസ്റ്റിലായ ശേഷവും ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്.