തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം.
മന്ത്രിമാർ നയതന്ത്ര കാര്യാലയങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച് സന്ദര്‍ശനം നടത്തിയിരിക്കുന്നത്.
മന്ത്രിമാരുടെ സന്ദർശന വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുകയാണ്.യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുൻകയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങൾക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.
സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം.