New Update
ന്യൂഡൽഹി∙ കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസ സഹായം കേന്ദ്രവും കേരളവും തമ്മില്‍ തല്ലി നഷ്ടമാക്കിയേക്കും. കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന . വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് യുഎഇയുടെ മനംമാറ്റം .
വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകൾ മുഖേനയുള്ള നടപടികൾക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സർക്കാർ മുൻപു വ്യക്തമാക്കിയത്. തുടർന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നൽകുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാൻ ആലോചന നടന്നു. ഇതുപ്രകാരം ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കാന്‍ ആലോചിച്ചിരുന്നു .
എന്നാല്‍ പൊടുന്നനെ യുഎ ഇ നിലപാട് മാറ്റിയത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്‌ലൻഡ് കമ്പനികൾ കേരളത്തിനു ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്സക്തിയോടു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് .
തായ്‌ലൻഡ് കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം ഡൽഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതിയുടെ നീക്കമാണ് വിദേശകാര്യ മന്ത്രാലയം തടഞ്ഞത്.
ഇതു സംബന്ധിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ: ‘ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത തായ് കമ്പനികൾ സർക്കാരിനു സഹായം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്നു വിനയപൂർവമുള്ള ഉപദേശം ലഭിച്ചു. ഇനി കമ്പനികൾ ഞാനില്ലാതെ മുന്നോട്ടുപോകട്ടെ.’