Advertisment

യുക്‌മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന്‍ സ്വീകരിച്ചത്‌ ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25

New Update

ജൂണ്‍ 30 ശനിയാഴ്‌ച്ച വാറിക്‌ഷെയറിലെ റഗ്‌ബിയില്‍ അരങ്ങേറുന്ന "കേരളാ പൂരം 2018"നോട്‌ അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന്‍ സ്വീകരണം ശ്രീ. ബെന്നി ബഹനാന്‍ എക്സ്‌ എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്‌മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ്‌ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്‌. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ്‌ ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ്‌ ആദ്യ റജിസ്ട്രേഷന്‍ സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ്‌ സംഘടിപ്പിക്കപ്പെട്ടത്‌. ഏപ്രില്‍ മിഡ് സസ്സെക്‌സിൽ നിന്നുമുള്ള മിസ്മ ടീം ക്യാപ്റ്റൻ ജോഷി ജേക്കബില്‍ നിന്നും ടീം രജിസ്ട്രേഷന്‍ ഫോമും ഒരു ടീമിന്റെ രജിസ്ട്രേഷന്‍ ഫീസായ 250 പൌണ്ട്‌ ചെക്കും കൂടി ബെന്നി ബഹനാന്‍ സ്വീകരിച്ചത്‌.

Advertisment

publive-image

തുടര്‍ന്ന്‌ ഫോമും ചെക്കും അദ്ദേഹം യുക്‌മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസിന്‌ കൈമാറി. യുക്‌മയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തോട്‌ ജനറല്‍ സെക്രട്ടറിയോട്‌ വിശദീകരിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന യുക്‌മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അസോസിയേഷനുകളുടെ കൂട്ടായ്മയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടന എന്ന നിലയില്‍ യുക്‌മയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാവട്ടെയെന്നും ആശംസിച്ചു.

ചടങ്ങില്‍ യുക്‌മ ടൂറിസം പ്രമോഷന്‍ ക്ലബ്‌ വൈസ്‌ ചെയര്‍മാന്‍ ടിറ്റോ തോമസ്‌ അധ്യക്ഷനായിരുന്നു. യുക്‌മ നേതാക്കളായ ജോമോന്‍ കുന്നേല്‍ സ്വാഗതവും അജിത്‌ വെണ്‍മണി നന്ദിയും രേഖപ്പെടുത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, സ്വാഗതസംഘം ഭാരവാഹികളായ ജേക്കബ്‌ കോയിപ്പള്ളി, ജോഷി സിറിയക്‌, സി.എ ജോസഫ്‌, അബ്രാഹം ജോസ്‌, ബിപിന്‍ എബ്രാഹം വിവിധ സാമൂഹിക സംഘടനാ നേതാക്കളായ ജെയ്‌സണ്‍ ജോര്‍ജ്‌, അഡ്വ. സന്ദീപ്‌ പണിക്കര്‍, ടോമിച്ചന്‍ കൊഴുവനാല്‍ എന്നിവര്‍ പങ്കെടുത്തു.

publive-image

മിസ്മ ബർജസ്സ്‌ഹിൽ ടീം ഇത്തവണ ആദ്യമായിട്ടാണ്‌ മത്സരവള്ളംകളിയില്‍ പങ്കെടുക്കാനെത്തുന്നത്‌. ക്യാപ്റ്റന്‍ ജോഷി ജേക്കബിനൊപ്പം ടീം അംഗങ്ങളായ ജിജോ അരയത്ത്‌, സിബി തോമസ്‌, ജിമ്മി അഗസ്റ്റിന്‍, ജോയ്‌ തോമസ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയിരുന്നു.

ടീം രജിസ്‌ട്രേഷന്‌ വളരെ ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചു വരുന്നത്‌. ആദ്യ മത്സരവള്ളംകലിയില്‍ പങ്കെടുക്കാനെത്തിയത്‌ 22 ടീമുകളായിരുന്നുവെങ്കില്‍ ഇത്തവണ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുവാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. "കേരളാ പൂരം 2018"നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന തീയതി ഏപ്രില്‍ 25 ആയിരിക്കുമെന്ന്‌ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ്‌ അറിയിച്ചു.

publive-image

ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ വള്ളം കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.

കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍ ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.

കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരാതികള്‍ക്കിടയില്ലാതെ പങ്കെടുക്കാനെത്തിയ 22 ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കിയത്‌ പരിപാടിയ്ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 250 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.

ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൌണ്ട്‌ മത്സരം നടത്തിയാവും "ഫൈനല്‍ 16" ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ വര്‍ഷം വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ കുട്ടനാടന്‍ ടീമും നോട്ടിങ്ഹാം ടീമും ഏറ്റുമുട്ടിയപ്പോള്‍ ഏലമ്മ മാത്യു നയിച്ച കുട്ടനാടന്‍ ടീം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ്‌ കവിത നായര്‍ നയിച്ച നോട്ടിങ്ഹാം ടീമിനെ പരാജയപ്പെടുത്തിയത്.

ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

"കേരളാ പൂരം 2018": കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Advertisment