വാഷിങ്ടൻ∙ യു എസ് വീണ്ടും സുനാമി ഭീതിയില്‍. അലാസ്ക തീരത്ത് സമുദ്രത്തിൽ ശക്തമായ ഭൂചലനം അനുഭവപെട്ടതാണ് ദുരന്ത ഭീതി സൃഷ്ടിച്ചിരിക്കുന്നത്. 8.2 തീവ്രതയിലാണ് പ്രാദേശിക സമയം ഒന്നരയോടെ വൻ ഭൂചലനമുണ്ടായത്. ഇതോടെ യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലാകെയും കാനഡയിലും സൂനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു.
ഭൂകമ്പത്തെത്തുടർന്നു സമുദ്രത്തിൽ 32 അടി ഉയരത്തിൽ തിരമാലകളുയർന്നതായി റിപ്പോർട്ടുണ്ട്. തീരപ്രദേശത്തുള്ളവർ എത്രയും പെട്ടെന്നു ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കനത്ത വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നു യുഎസ് സൂനാമി വാണിങ് സിസ്റ്റം അറിയിച്ചു.
അലാസ്കയിലെ കോഡിയാക്കിൽനിന്നു 175 മൈൽ അകലെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തീരത്തുനിന്നു ആളുകൾ വീടുപേക്ഷിച്ചു കാറുകളിൽ പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അലാസ്ക, ബ്രിട്ടിഷ് കൊളമ്പിയ എന്നിവിടങ്ങളിലുള്ളവരാണു നാടുവിട്ടു പോകുന്നവരിൽ കൂടുതൽ.
കാനഡയുടെ പടിഞ്ഞാറൻ തീരത്തെ വാൻകൂവർ ദ്വീപിലെ ടൊഫിനോയിൽ നാട്ടുകാർ രക്ഷാകേന്ദ്രങ്ങളിൽ അഭയം തേടിയതായി റിപ്പോർട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെ പലരും അവകാശപ്പെടുന്നു. സെക്കൻഡുകളോളം പ്രകമ്പനം തുടർന്നതായാണു ഇവർ പറയുന്നത്.