കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ ഉടന്‍ ചോദ്യം ചെയ്യും. യൂണിടാക്, സേൻ വെഞ്ചേഴ്സ് എന്നിവയുടെ ഓഫിസുകളിലും ഉടമകളുടെ വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ സിബിഐ പരിശോധിച്ച് തുടങ്ങി.
ബാങ്ക് വഴിയാണ് കമ്മിഷന്‍ കൈമാറിയതെന്ന് യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്‍റിന് നേരത്തേ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35–ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം.
ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം. യൂണിടാക്കും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാര്‍ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സര്‍ക്കാരാണ്.