അദ്ദേഹം നാട്ടിൻ പുറത്തെ തന്റെ വീടിന്റെ കോലായിലെ ചാരുകസേരയിൽ നീണ്ടു നിവർന്നു വിശ്രമിയ്ക്കുക ആയിരുന്നില്ല. പച്ചയായ മനുഷ്യന്റെ ജീവിതത്തെ, വളരെ ലളിതമായ ഭാഷയിൽ മലയാളത്തിന് വേണ്ടി കടലാസുകളിൽ മഷി പരത്തി പറഞ്ഞു കൊടുക്കുക ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ മലയാള ഭാഷയിലും,സാഹിത്യത്തിലും വ്യത്യസ്തമായ കൈ ഒപ്പു ചാർത്തി കടന്നു പോയിട്ടു 26 വര്ഷം പിന്നിടുന്നു.
മലയാള ഭാഷയിലെ അതിനൂതന വാക് പയറ്റുകളും,ശൈലികളും ഒന്ന് എടുത്തു ഉപയോഗിക്കാതെ ലളിതവും,ഹാസ്യവും,നർമ്മവും,നാടിന്റെ തനിമയുള്ള മലയാളവും കൊണ്ട് ധന്യമാക്കിയ കഥകളും,നോവലുകളും ആയിരുന്നു അദ്ദേഹത്തിന്റേത്.മലയാള നിഘണ്ടുവിൽ ഇന്നുവരെ കാണാത്ത പല മലയാള പദങ്ങളും,ശൈലികളും ഈ ബഷീറിന്റെ മാത്രം സ്വന്തം ആണ് .
ബടുക്കൂസ്,ഗുത്തിന ഹാലിട്ട ലിത്താപ്പോ,മ്മിണിശ്ശ, ബുദ്ദൂസ്,... അങ്ങിനെ നീളുന്ന നിരവധിയേറെ കഥാ പാത്രങ്ങളും വാക്കുകളും.വായനക്കാരെ ,ആടുകൾ പുസ്തകം തിന്നുന്നതിനോടും,ബ്രിട്ടീഷ് അധികാരി വർഗ്ഗത്തിന്റെ ഇന്ത്യൻ സേവകരെ പട്ടിയോടും, ഇന്നുവരെ കാണാത്ത ,സാങ്കല്പീക പ്രണയത്തിലെ നായിഅയ്ക്കു പനിനീർ പുഷ്പങ്ങൾ നട്ടു വളർത്തുന്ന നായകനും, അങ്ങിനെ പ്രണയവും,സ്നേഹവും,സമകാലികതയും,രാഷ്ട്രീയവും എല്ലാം കടലാസിൽ പരത്തി ആ നാട്ടിൻപുറത്തുകാരൻ കടന്നു പോയി.
പല മാധ്യമങ്ങളും രാഷ്ട്രീയ മഴയിൽ കുട നിവർത്തി ഇടം നിറച്ചപ്പോൾ,മലയാള സാഹിത്യത്തിന്റെ സുൽത്താനായി വാണ "ബഷീർ' നു ഈ മഴക്കാലത്ത് ഓർമ്മ പുഷ്പങ്ങൾ അർപ്പിയ്ക്കുവാൻ മലയാള മാധ്യമ സാഹിത്യലോകം മനപൂർവ്വമോ അല്ലാതെയോ മറന്നുവോ?
ആധുനിക ഓൺലൈൻ സാഹിത്യ,വായന രംഗത്ത് പുതിയ തലമുറ എത്രത്തോളം മലയാള സാഹിത്യത്തെ അടുത്തറിയുന്ന എന്നത് ഒരു ചോദ്യ ചിഹ്നം ആണ്. സ്നേഹത്തിന്റെ,സാമൂഹിക പ്രശ്നങ്ങളുടെ , കുടുംബ ബന്ധങ്ങളുടെ ,വൈകാരിക സംഘർഷങ്ങളുടെ ,രാഷ്ട്രീയത്തിന്റ ഒക്കെ പശ്ചാത്തലം വളരെ ലളിതവും,നർമ്മവും,നിറഞ്ഞ സുന്ദരമായ വരികളിലൂടെ മലയാളിയിക്കും മലയാളത്തിനും സമ്മാനിച്ച നാട്ടിൻപുറത്തിന്റെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള സാഹിത്യകാരന്മാരെ ,അവരുടെ സൃഷ്ടികളെ പുതിയ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് പഴയ തലമുറക്കാരുടെ കടമകൂടിയാണ് എന്ന് ഈ ഓർമ്മ ദിനത്തിൽ എടുത്തു പറയുന്നു"മലയാളത്തിന്റെ ബേപ്പൂർ സുൽത്താന് സ്‌നേഹാഞ്ജലികൾ