തിരുവനന്തപുരം: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല പോലീസ് നടത്തിയ അരും കൊലയിലാണെന്ന് പുറത്തു വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
റിപ്പോർട്ടനുസരിച്ച് ജലീലിന്‍റേതെന്ന പേരിൽ പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർക്കുകയോ വലതുകൈയിൽ വെടിമരുന്നിന്റെ അംശം കണ്ടെത്തുകയോ ചെയ്തിട്ടില്ല.
ജലീൽ വെടിയുതിർത്തപ്പോൾ തിരിച്ചു വെടിവെച്ചതാണെന്ന പോലീസ് വാദം കള്ളമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലീസ് ഉപയോഗിക്കുന്ന സർവീസ് റിവോൾവറിൽ നിന്നുള്ളതാണെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പോലീസ് ആസൂത്രിതമായി നടത്തിയ കൊലയാണത്.
പിണറായി വിജയൻ നിയന്ത്രിക്കുന്ന പോലീസ് ഉത്തരേന്ത്യൻ മോഡൽ വ്യാജ ഏറ്റുമുട്ടൽ കൊലകൾ കേരളത്തിൽ നടപ്പാക്കുകയാണ്.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2 സ്ത്രീകളടക്കം 7 പേരെയാണ് ഏറ്റുമുട്ടലുകളെന്ന വാദമുയർത്തി പോലീസ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടൽ കൊലകളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.