ഇടുക്കി : ഒരേ ആധാർ നമ്പറിൽ ഒന്നിലധികം ആളുകൾക്ക് ബാങ്ക് അക്കൗണ്ട് വന്നതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയുടെ പണം നഷ്ട്ടപ്പെട്ടു. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാർഡിൽ ജോലി ചെയ്യുന്ന ഷിബി മനോജിന്റെ 10500 രൂപയാണ് ഉത്തർപ്രദേശിൽ ഷിബിയുടെ അതേ ആധാർ നമ്പറിൽ ഉള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്കു പണം പോയത്.
ഫെഡറൽ ബാങ്ക് കരിമ്പൻ ശാഖയിലാണ് ഷിമ്പി തന്റെ 574203481725 എന്ന ആധാർ നമ്പർ അക്കൗണ്ടുമായി ലിംങ്ക് ചെയ്തിരുന്നത്.ഈ അക്കൗണ്ടിലേക്കു പണം ലഭിച്ചുകൊണ്ട് ഇരുന്നതാണ്. എന്നാൽ ഇതേ നമ്പരിലുള്ള മറ്റൊരു ആധാർ കാർഡാണ് വില്ലനായത്.
ഉത്തർ പ്രദേശിലെ കാൺപൂർ ജില്ലയിലുള്ള യൂണിയൻ ബാങ്ക് ബ്രാഞ്ചിൽ സഞ്ജയ് ഖന്ന ,സീമാഖന്ന എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലേയ്ക്കാണ് ഈ തുക പോയത്. കാരണം ഷിബിയുടെ അതേ നമ്പരിലുള്ള ആധാർ കാർഡാണ് ഇവർക്കും ഉള്ളത്.
ബാങ്ക് അക്കൗണ്ട് നമ്പർ ഏതായാലും ആധാർ നമ്പർ അവസാനമായി ലിംങ്ക് ചെയ്യുന്ന അക്കൗണ്ടിലേയ്ക്കാകും തുക നിക്ഷേപമാക്കുന്നത്. ഈ നിയമമാണ് പ്രശ്നമായത്. കാരണം ഫെഡറൽ ബാങ്കിൽ ഷിമ്പി നമ്പർ ലിങ്ക് ചെയ്തതിനു ശേഷമാണ് ഉത്തർപ്രദേശിൽ നമ്പർ ലിംങ്ക് ചെയ്തത്.ഇതോടു കൂടി പണം അങ്ങോട്ട് നിക്ഷേപമായി.
മാസങ്ങളായി തനിക്ക് കൂലി ലഭിക്കാതെ വന്നതോടുകൂടി ഷിമ്പി പല പ്രാവശ്യം പഞ്ചായത്തധികൃതരെ സമീപിച്ചെങ്കിലും കാരണം കണ്ടെത്തുവാൻ കഴിഞ്ഞില്ല തുടർന്നാണ് ഗ്രാമപഞ്ചായത്തംഗം ഷിജോ തടത്തിൽ യൂണിയൻ ബാങ്കിലെത്തി കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കുകയും പരാതി നൽകുകയുമായിരുന്നു.
രാജ്യത്ത് ഏറെ സുരക്ഷിതമായ ആധാർ കാർഡിന്റെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഒട്ടേറെ പാവപ്പെട്ട തൊഴിലാളികളുടെ പണം നഷ്ടപ്പെടും