മാനന്തവാടി: വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകത്തിലെ പ്രതി വിശ്വനാഥനെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് വെള്ളമുണ്ട പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. രാവിലെ കോടതിയില്‍ ഹജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വന്‍ ജനാവലിയായിരുന്നു പ്രതിയെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ പുറത്ത് തടിച്ച് കൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കമ്പി വീടിന് സമീപമുള്ള വലയില്‍ നിന്ന് കണ്ടെടുത്തു. കേസിലെ അന്വേഷണം പല ഘട്ടത്തിലും വഴിമുട്ടിയിരുന്നു. വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം മറ്റ് പല തരത്തിലാണ് പൊലീസിന് സഹായിച്ചത്.
ഈ കേസിന്‍റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലുകളില്‍ തെളിയാതെ കിടന്ന 27 മോഷണക്കേസുകളിലാണ് തുമ്പുണ്ടായത്. തുമ്പുണ്ടായെന്ന് മാത്രമല്ല, 16 പ്രതികളെ കയ്യോടെ പിടികൂടാനും സാധിച്ചു. വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് അന്വേഷിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് മാസം കൊണ്ട് 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. കൊല്ലപ്പെട്ട ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതോടെ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസിന് കൃത്യമായ സംശയമുണ്ടായിരുന്നു