മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്താനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്‍റെ വിശദീകരണം. അഭിമുഖത്തില്‍ തനിക്കെതിരെ നീങ്ങിയതില്‍ പ്രധാനി സൂപ്പര്‍താരം മോഹന്‍ലാല്‍ ആണെന്നും വിനയന്‍ പറയുന്നുണ്ട്.
ഒരു സംഘടന എന്ന നിലയിൽ'അമ്മ' 2004 ൽ എടുത്ത നിലപാടു ശരിയല്ല എന്നു ഞാൻ പറഞ്ഞിരുന്ന .. ലക്ഷങ്ങളും കോടികളും അഡ്വാൻസ് കൊടുക്കുന്ന നിർമാതാക്കൾക്ക് ഡേറ്റും, റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരുഎഗ്രിമെൻറ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ?.
ഇന്ന് അങ്ങനൊരു എഗ്രിമെൻറ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാൻ ആരുടെ ഒക്കെ കാല് നിർമാതാവു പിടിക്കണം എന്ന കാര്യം ഒാർക്കേണ്ടതാണ്.
2004-ലേ എഗ്രിമെന്റ് വിഷയത്തിൽ വിനയൻ കൂടെ നിൽക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടിൽ വന്ന് അഭ്യർത്ഥിച്ചത് ഇന്ന് ഫിലിം ചേമ്പർ സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിർമാതാക്കളായ സിയദ് കോക്കറും.
സാജൻ വർഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷൻ കൺട്രോളറും ഇന്ന് നിർമാതാവുമായ ആൻേറാ ജോസഫും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണെന്റെ ഒാർമ്മ (അവരുടെ പേരുകൾ ഇവിടെഴുതാൻ കാരണം ഈ സംഭവങ്ങളുടെ നേർ സാക്ഷ്യം വ്യക്തമാക്കാൻ മാത്രമാണ്).
അവർ പറഞ്ഞത് കൊണ്ട് മാത്രമല്ല, ആ ഇഷ്യുവിൽ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പൃഥ്വിരാജിനെയും, തിലകനെയും ലാലു അലക്സിനേയും ക്യാപ്റ്റൻ രാജുവിനേയും പുതുമുഖം പ്രിയാമണിയെയും ഒക്കെ പങ്കെടുപ്പിച്ച് 'സത്യം' എന്ന സിനിമ ചെയ്തത്. അതോടെ ആ സമരം പിൻവലിച്ച് നടീ നടൻമാർ എഗ്രിമെൻറ് ഒപ്പിടാൻ തയ്യാറാകേണ്ടി വന്നു.
എന്നെ ഒഴിവാക്കിയതിനു പിന്നില്‍ ഒരു സൂപ്പർതാരം
പിന്നീട് അമ്മ നേതാക്കൾക്കു മാത്രമല്ല അവരുടെ ആജ്ഞാനുവർത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകർക്കും വിനയൻ ശത്രുപക്ഷത്തായി. ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്.
സൂപ്പർസ്റ്റാറുകളുടെ കാൽക്കൽ മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം.... മേൽപ്പറഞ്ഞ നിർമാതാക്കൾ എന്റെ വീട്ടിൽ വന്ന ദിവസം ഉച്ചയ്ക്ക് നടൻ ജഗദീഷ് എന്നെ ഫോണിൽ വിളിക്കുന്നു. ഒരാൾക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോൺ കൊടുക്കുന്നു..
ഫോൺ വാങ്ങിയ അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മോഹൻലാൽ വളരെ സ്നേഹപൂർവം എന്നോടു സംസാരിച്ചു..അന്നു വൈകിട്ട് ഗോകുലം പാർക്കിൽ അവരെല്ലാം കൂടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിങിൽ വരാൻ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്.
അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു..
പക്ഷേ അതിനൊക്കെ... ഞാൻ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല .. സാരമില്ല.. ഇതൊക്കെ ജീവിതത്തിൽ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടി കണ്ടാൽ പ്രശ്നമില്ല...
എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തിൽ ഞാൻ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.
അതിൽ ലാഭ നഷ്ടങ്ങൾ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്പോൺസർഷിപ്പിൽ "ഫെഫ്ക" എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയൻ എന്ന "ഏകാധിപതിയേ" സിനിമയിൽ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോൾ എന്നേ വീട്ടിൽ വന്നു കണ്ട മേൽപ്പറഞ്ഞ സുഹൃത്തുക്കൾ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം..
എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. സൂപ്പർസ്റ്റാറുകൾക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകർക്കൊപ്പമോ നിന്നാൽ കിട്ടുന്ന ഗുണം അവർക്കെല്ലാം അനഭിമതനായ വിനയനേ സപ്പോർട്ടുചെയ്താൽ കിട്ടുമോ?