ചെന്നൈ: തമിഴ്‌നാട്ടില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച പൊലീസുകാരനെ തിരിച്ചു തല്ലുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു. തമിഴ്നാട് വിഴുപുരത്താണ് സംഭവം നടക്കുന്നത്. തർക്കത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ സംഭവം അന്വേഷിക്കാൻ വിഴുപുരം എസ്പി നിർദ്ദേശം നൽകി.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.
ചോരയൊലിപ്പിച്ച് നിൽക്കുന്ന യുവാവിന്റേയും ഒപ്പമുള്ള യുവതി പോലീസുകാരനെ തല്ലുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ദമ്പതിമാരും പൊലീസും തമ്മിൽ വഴക്കിടുന്നതും മൽപ്പിടിത്തം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. യുവാവ് പോലീസിന് നേരേ ആക്രോശിക്കുന്നതും ബൈക്കിന്റെ ചാവി ഊരിയെടുക്കുന്നതും വീഡിയോയിലുണ്ട്.
വിഴുപുരം ആനത്തൂർ ഗ്രാമത്തിലെ മുത്തുരാമനും ഭാര്യ സാരതിയുമാണ് വീഡിയോയിലുള്ള ദമ്പതിമാർ. സർക്കാർ പദ്ധതിയിൽ മുത്തുരാമന് പുതിയ വീട് നിർമിക്കാൻ സഹായം ലഭിച്ചിരുന്നു. സുഭാഷ് ചന്ദ്രബോസ് എന്ന കരാറുകാരനാണ് വീട് പണി ഏറ്റെടുത്തത്. വീട് പണി പുരോഗമിക്കുന്നതിനിടെ കരാറുകാരനും മുത്തുരാമനും തമ്മിൽ തർക്കങ്ങളുണ്ടായി. കരാറുകാരൻ തന്റെ പണം തട്ടിയെടുത്തതെന്നും വഞ്ചിച്ചെന്നുമായിരുന്നു മുത്തുരാമന്റെ ആരോപണം. ഇതിനിടെ സുഭാഷ് ചന്ദ്രബോസ് ഇക്കാര്യം പൊലീസിൽ അറിയിച്ചു. തുടർന്നാണ് തിരുവെണ്ണൈനല്ലൂർ സ്റ്റേഷനിലെ എസ്ഐയും കോൺസ്റ്റബിളും ഗ്രാമത്തിലെത്തിയത്.
എന്നാൽ മദ്യ ലഹരിയിലായിരുന്ന മുത്തുരാമൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ തട്ടിക്കയറിയെന്നാണ് പൊലീസുകാരുടെ വിശദീകരണം. ഇയാളുടെ ഭാര്യയും ആക്രമിച്ചെന്നും പിന്നീട് ഗ്രാമവാസികൾ തടിച്ചുകൂടിയപ്പോൾ മടങ്ങിയെന്നും പൊലീസുകാർ പറയുന്നു. അതേസമയം, പൊലീസുകാരൻ മുത്തുരാമനെ മർദിച്ചെന്നാണ് ഗ്രാമവാസികളുടെ പ്രതികരണം. ഭർത്താവിനെ മർദിച്ചപ്പോഴാണ് സാരതി പൊലീസുകാരനെ തല്ലിയതെന്നും നാട്ടുകാർ പറയുന്നു.