ഹൈദരാബാദ് : കൃത്യം എട്ടു പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിലാദ്യമായാണ് കോണ്‍ഗ്രസ് വിട്ട ശേഷം വി എസ് അച്യുതാനന്ദന്‍ ഒരു കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നത് . അത് പാര്‍ട്ടിയില്‍ തന്‍റെ ഉറ്റ ചങ്ങാതിയും സംരക്ഷകനുമായിരുന്ന സീതാറാമിനുവേണ്ടിയാണ്.
അത് വിജയിക്കുകയും ചെയ്തിരിക്കുന്നു. സഖ്യം വേണ്ട, യോജിപ്പ് ആകാം എന്നതാണ് സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ വിവാദ ഭേദഗതി. അങ്ങനെ വി എസും ഒടുവില്‍ കോണ്‍ഗ്രസിനുവേണ്ടി പൊരുതി ജയിച്ചിരിക്കുകയാണ്.
കൃത്യമായി പറഞ്ഞാല്‍ 1940 ല്‍ കമ്യൂണിസ്റ്റ് ആയ ശേഷം ആദ്യമാണ് വി എസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്.
മതേതര പാർട്ടികളുമായി യോജിക്കണമെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം പിന്‍വലിക്കില്ലെന്നു വി.എസ്.അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വേട്ടെടുപ്പ് വേണമെന്നാണു വിഎസ് ഉയര്‍ത്തിയ ആവശ്യം.
മതേതര ജനാധിപത്യപാര്‍ട്ടികളുമായി യോജിക്കണമെന്നാണു ഭേദഗതി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചുവെന്നും പറയുന്നു.
കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യച്ചൂരി പക്ഷത്തിന്‍റെ ആവശ്യത്തിന് തിരിച്ചടി നേരിടുന്നതിനിടെയാണ് വിഎസിന്‍റെ നിലപാട്.
ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാന്‍ അവസരം വന്നപ്പോഴും സോമനാഥ് ചാറ്റര്‍ജിക്ക് രാഷ്ട്രപതിയാകാന്‍ അവസരം വന്നപ്പോഴും പി ബിയില്‍ അതിനെ എതിര്‍ത്തവരുടെ മുന്‍ നിരയില്‍ വി എസ് ഉണ്ടായിരുന്നു. സിപിഎം കോണ്‍ഗ്രസ് സര്‍ക്കാരില്‍ അംഗമാകാന്‍ ചര്‍ച്ച വന്നപ്പോഴൊക്കെ വി എസ് അതിനെ എതിര്‍ത്തിട്ടുണ്ട് .
നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ വി എസ് ജീവിച്ചിരിക്കുന്ന സിപിഎം നേതാക്കളില്‍ ഏറ്റവും മുതിര്‍ന്നയാളും ഏറ്റവും ജനസമ്മതിയുള്ള നേതാവുമായി വിലയിരുത്തപ്പെടുന്നു.
നിവർത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായി 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നതുമുതലാണ് വി എസിന്‍റെ പൊതുജീവിതം ആരംഭിക്കുന്നത്. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ വി എസ് 1940-ലാണ് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറാകുന്നത്.
തുടര്‍ന്നിങ്ങോട്ട് കടുത്ത കോണ്‍ഗ്രസ് വിരോധിയായാണ് വി എസ് അറിയപ്പെടുന്നത്. ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാര്‍ 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്.