തിരുവനന്തപുരം : വിഎസിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പന്ന്യന്‍ രവീന്ദ്രനെ തേടി അപ്രതീക്ഷിതമായി വി എ അരുൺകുമാറിന്റെ വാട്സ് ആപ്പ് വീഡിയോ കോൾ. ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ വി എസ് അച്യുതാനന്ദൻ. ‘സുഖമല്ലേ’ എന്ന് ചോദ്യം.
പ്രിയ സഖാവിനെ കണ്ടതോടെ പന്ന്യനും ആഹ്ലാദത്തിലായി . ‘സഖാവിനും സുഖമല്ലേ’ എന്ന മറുചോദ്യത്തിന് ‘അതെ’ എന്നു മറുപടി. ക്ഷീണമുണ്ടോ എന്നു ചോദിച്ചപ്പോൾ ക്ഷീണം മാറ്റിവച്ചുള്ള ചിരി. തുടർന്ന് അല്പനേരം കുശലം.
കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന വിഎസിനു പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്.
ഇതേത്തുടർന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ ‘കവടിയാർ ഹൗസി’നു പുറത്തേക്കു വിഎസ് ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു. ചൊവ്വാഴ്ച വിഎസിന്റെ 97ാം പിറന്നാൾ ആഘോഷത്തിന് ‘കവടിയാർ ഹൗസി’ൽ കുടുംബാംഗങ്ങൾ മാത്രം ഒത്തുചേരും.