പാലക്കാട്∙ ഒരൊറ്റ ഫോട്ടോയിലും ഒരടിക്കുറിപ്പിലും കൂടി നിയമസഭയിലെ വിയോജനപ്രസംഗത്തിനു തന്നെ വിമര്‍ശിച്ച യുവ / സഹ എംഎല്‍എ മാരായ റോജി എം ജോണിനെയും കെ എസ് ശബരീനാഥനെയും എടുത്തലക്കി ഭിത്തിയില്‍ ഒട്ടിച്ച് വി ടി ബാലറാം എംഎല്‍എ.
വിമർശനങ്ങൾക്കുള്ള മറുപടിയായി ഫേസ്ബുക്കിലെ തന്റെ കവർ ഫോട്ടോയിലായിരുന്നു ബൽറാം മാറ്റം വരുത്തിയത്. പച്ച നിറമുള്ള ഷർട്ട് ഉൾപ്പെടെ ധരിച്ച് മൊത്തം ‘പച്ച’ പശ്ചാത്തലത്തിലുള്ള ചിത്രത്തോടൊപ്പം ബൽറാമിന്റെ അഭ്യർഥന ഇങ്ങനെ :
‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്...’ എന്നായിരുന്നു വാക്കുകൾ. കെഎംസിസി അബുദാബിയുടെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് ബൽറാം പങ്കുവച്ചത്.
ലൈക്കുകൾക്കും കയ്യടികൾക്കും വേണ്ടിയാണ് ചിലർ നിയമസഭയിൽ വിമതസ്വരം ഉയർത്തുന്നതെന്നായിരുന്നു അങ്കമാലി എംഎൽഎ റോജി.എം.ജോൺ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചത്.
‘ഇത്രയും കാലം ബില്ലിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്നു ചാടുന്നതല്ല ഹീറോയിസം’ എന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎയും വിമർശിച്ചിരുന്നു. ഇവയ്ക്കുള്ള പരോക്ഷ മറുപടിയാണ് ഞായറാഴ്ച വൈകിട്ടോടെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ബൽറാം കുറിച്ചത്.
ഒരു മണിക്കൂറിനകം നാലായിരത്തിലേറെ പേരാണ് ലൈക്കുകളുമായി ഫോട്ടോയ്ക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം ഒരു ‘ലൈക്ക്’ ചിഹ്നം മാത്രം ഷെയർ ചെയ്തും ബൽറാം വിമർശകർക്കുള്ള മറുപടി വ്യക്തമാക്കിയിരുന്നു.
ഇതോടെ നിയമസഭയിലെ ബാക്കി 139 എംഎല്‍എമാരെയും എതിര്‍പക്ഷത്തിരുത്തി ഒറ്റയ്ക്ക് എങ്ങനെ ഈ കാലഘട്ടത്തിലെ രാഷ്ട്രീയം കളിക്കാം എന്ന് ബാലറാം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു .
അതറിയാതെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുവേണ്ടി വിടുവേല ചെയ്ത് സല്‍പ്പേര് കളയുകയാണ് കോണ്‍ഗ്രസിലെ ഈ യുവ എം എല്‍ എ മാര്‍ .