2014ലെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ അഞ്ച് വിക്കറ്റ് വിജയം ഐപിഎൽ ചരിത്രത്തിലെ തന്നെ ത്രസിപ്പിക്കുന്ന വിജയങ്ങളിൽ ഒന്നാണ്. രാജസ്ഥാൻ കുറിച്ച 190 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിലാണ് മുംബൈ മറികടന്നത്. 15 ഓവറിൽ വിജയച്ചിരുന്നെങ്കിൽ മാത്രമെ മുംബൈയ്ക്ക് പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
കിവീസ് താരം കോറി ആൻഡേഴ്സണിന്റെ മിന്നുംപ്രകടനത്തിലൂടെയാണ് മുംബൈ രാജസ്ഥാനിൽനിന്ന് വിജയം തട്ടിപ്പറിച്ചത്. വെറും 44 പന്തിൽ 95 റൺസാണ് ആൻഡേഴ്സൺ അടിച്ചുകൂട്ടിയത്. ആൻഡേഴ്സൺ തന്നെയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ചും. എങ്കിലും ആൻഡേഴ്സണിനോട് ഒപ്പംതന്നെ ഒരാൾക്കു കൂടി ആ വിജയത്തിൽ പങ്കുണ്ട്. യുവതാരം ആദിത്യ താരെ.
നേരിട്ട ആദ്യ പന്തുതന്നെ സിക്സറിനു പറത്തിയാണ് ഈ വിക്കറ്റ്കീപ്പർ ബാസ്റ്റ്സ്മാൻ മുംബൈയുടെ വിജയം ഉറപ്പിച്ചത്. വിജയഹ്ലാദം ബൗണ്ടറി കടന്ന ആ നിമിഷത്തെക്കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് താരെ. ക്രിക്കറ്റ് ഗ്രാഫുമായി ഇൻസ്റ്റഗ്രാമിൽ തടന്ന ലൈവ് സെഷനിലാണ് അന്നു താരമായി മാറിയ ആദിത്യ താരെ ആ സിക്സിനെക്കുറിച്ച് വാചാലനായത്.
‘മുംബൈ ഇന്ത്യൻസിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വളരെയേറേ ആരാധകരുണ്ട്. ഭാഗ്യവശാൽ, എന്റെ കരിയറിലും ആ ടീമിനു വേണ്ടി ഒരു നിമിഷം സമ്മാനിക്കാൻ സാധിച്ചു. മുംബൈയ്ക്ക് പ്ലേ ഓഫിലെത്താൽ നിർണായകമായ ആ അവസാന പന്തിൽ ആറ് റൺസാണ് വേണ്ടിയിരുന്നത്. ബാറ്റ്സ്മാനായ എനിക്ക് ആ സാഹചര്യം ഉപയോഗപ്പെടുത്താൻ സാധിച്ചു. ഞാൻ എവിടെ പോയാലും, ആളുകൾ ആദ്യം എന്നെ ഓർമപ്പെടുത്തുന്നത് ആ അവസാന പന്തിലെ സിക്സും ആഘോഷവുമാണ്. അതിനാൽ, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക നിമിഷമാണ്.’ – താരെ പറഞ്ഞു.
2014ൽ മുംബൈ ഇന്ത്യൻസിനെ ഫൈനലിൽ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് കിരീടം ചൂടിയത്. എങ്കിലും ആദ്യ ഏഴ് മത്സരങ്ങളും തോറ്റ മുംബൈ ഫൈനലിൽ എത്തിയത് അസാമാന്യ കുതിപ്പിലൂടെയായിരുന്നു. അവസാനം നടന്ന ഏഴ് മത്സരത്തിലെ ആറിലും മുംബൈ വിജയം കൈപ്പിടിയിൽ ഒതുക്കി. രാജസ്ഥാനും മുംബൈയും തമ്മിൽ നടന്ന ഈ മത്സരം യഥാർഥത്തിൽ പ്ലേ ഓഫ് സ്ഥാനത്തിനു വേണ്ടി നടന്ന ഒരു നോക്ക് ഔട്ട് മത്സരമായിരുന്നു.