കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
കോവിഡ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ നിഗമന പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ് - 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങൾ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.