പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. 10 ലക്ഷം പേര്‍ക്ക് തൊഴിലാണ് മുഖ്യവാഗ്ദാനം. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. "മാറ്റത്തിനായ് പ്രതിജ്ഞാ ബദ്ധം" എന്ന പേരിലുള്ള പ്രകടനപത്രിക അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയുടെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെയും സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.
പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതു പോലെ ബിഹാറിനുള്ള പ്രത്യേക പദവി നല്‍കാന്‍ ട്രംപ് വരാൻ പോകുന്നില്ലെന്ന് മഹാസഖ്യ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പരിഹസിച്ചു കൊണ്ടായിരുന്നു യാദവിന്റ പ്രതികരണം.
‘സംസ്ഥാനത്തു കുറ്റകൃത്യവും തൊഴിലില്ലായ്മയും വർധിച്ചു. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. പഞ്ചസാര, ചണം, പേപ്പർ മില്ലുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഞങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ 10 ലക്ഷം യുവാക്കൾക്കു ജോലി നൽകും’– തേജസ്വി പറഞ്ഞു.