കഴിഞ്ഞ 48 വർഷത്തെ ജീവിതയാത്രയിൽ ഒരു ദിവസം പോലും ഭാര്യയെ അയാൾ പിരിഞ്ഞിരുന്നിട്ടില്ല. ജീവിതത്തിൽ വിജയം കൊയ്തതെല്ലാം പ്രിയതമയുടെ പ്രേരണയും പ്രോത്സാഹനവും മൂലമായിരുന്നു. വിഷമഘട്ടങ്ങളിൽ കരുത്തേകി നിഴൽപോലെ ഒപ്പം എന്നുമവർ ഉണ്ടായിരുന്നു.
തമിഴ് നാട്ടിലെ മധുര സ്വദേശിയും ബിസിനസുകാരനുമായ 74 കാരൻ സേതുരാമന്റെ ജീവിതസഖിയായിരുന്ന പിച്ചൈ മണിയമ്മാൾ (67) ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത് ഇക്കഴിഞ്ഞ ആഗസ്റ്റ് 10 നായിരുന്നു. തൻ്റെ ജീവിത വിജയത്തിൻ്റെ പ്രേരണയും വഴികാട്ടിയുമായിരുന്ന ഭാര്യയുടെ മരണം സേതുരാമന് വലിയ ആഘാതമായി.
മധുരയിൽ മൂന്നു വലിയ കല്യാണമണ്ഡപങ്ങളും ബ്ലഡ്ഡ് ബാങ്കുകളും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളും ഉള്ള സേതുരാമൻ സർക്കാർ സർവീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോലി രാജിവച്ചു ബിസിനസ്സിൽ ഇറങ്ങിയത് ഭാര്യ പിച്ചൈ മണിയമ്മാളിന്റെ പ്രേരണമൂലമായിരുന്നു. പിന്നീട് മുന്നോട്ടുള്ള അദ്ദേഹത്തിൻ്റെ കുതിപ്പിലും കിതപ്പിലുമെല്ലാം താങ്ങായി തണലായി അവർ ഒപ്പമുണ്ടായിരുന്നു.
പിച്ചൈ മണിയമ്മാൾ മരണപ്പെട്ടതോടെ ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി സേതുരാമൻ. പലപ്പോഴും ദുഃഖം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കാനും ആലോചിച്ചിരുന്നു.
അടുത്ത കാലത്ത് കർണാടകയിലെ ( കോലാർ ) ബിസിനസ്സ് കാരനായ ശ്രീനിവാസ മൂർത്തി, കാർ അപകടത്തിൽ മരിച്ച തൻ്റെ ഭാര്യ മാധവിയുടെ പൂർണ്ണകായ പ്രതിമ നിർമ്മിച്ച് വീട്ടിൽ സ്ഥാപിച്ച വിവരം സേതുരാമനും അറിഞ്ഞിരുന്നു. ഭാര്യയുടെ വേർപാടിന്റെ ശൂന്യത ഒഴിവാക്കാൻ ആ വഴിക്കായി അദ്ദേഹത്തിൻ്റെ നീക്കം.
വില്ലുപുരത്തുള്ള പ്രസന്ന എന്ന കലാകാരനുമായി ബന്ധപ്പെട്ട്, കസേരയിലിരിക്കുന്ന പച്ചസാരിയുടുത്ത പിച്ചൈ മണിയമ്മാളിന്റെ പൂർണ്ണകായ പ്രതിമ നിർമ്മിക്കാൻ കരാറായി. ഫൈബർ ഗ്ലാസ്സും റബ്ബറും ചേർത്ത് 25 ദിവസം കൊണ്ടാണ് പ്രതിമ നിർമ്മിച്ചത്. പച്ചസാരിയായിരുന്നു പിച്ചൈ മണിയമ്മാൾ ഏറെ ഇഷ്ടപ്പെട്ടിരു ന്നത്. പിച്ചൈ മണിയമ്മാളിന്റെ പ്രതിമ, വീടിനുള്ളിൽ സേതുരാമൻെ കിടപ്പുമുറക്കടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്.
അവസാനചിത്രം. കർണാടകയിലെ ( കോലാർ ) ബിസിനസ്സ് കാരനായ ശ്രീനിവാസ മൂർത്തി, കാർ അപകട ത്തിൽ മരിച്ച തൻ്റെ ഭാര്യ മാധവിയുടെ പൂർണ്ണകായ പ്രതിമ നിർമ്മിച്ച് വീട്ടിൽ സ്ഥാപിച്ചിരിക്കുന്നു.